കൊച്ചി: ആറ് വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസിൽ നിന്ന് പിരിച്ചുവിട്ടത് എസ്.ഐയുൾപ്പെടെ 23 പൊലീസുകാരെ. പട്ടികയിൽ ഒരു പൊലീസുകാരിയുമുണ്ട്. വ്യത്യസ്ത കാരണങ്ങളാലാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്.
സിറ്റി പോലീസിലെ അഞ്ചു പേർ സേനയ്ക്ക് നാണക്കേടുണ്ടാക്കും വിധം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. ജോലിക്കെത്താതെ സേനാ ത്യാഗം ചെയ്ത അഞ്ച് പേരും പിരിച്ചുവിട്ടവരിലുണ്ട്. മറ്റുള്ളവരെല്ലാം നീണ്ട അവധിയെടുത്ത ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാത്തവരാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ടി.എ. അൻസാരി, എ. ഷാജഹാൻ, ധനിലാൽ ഷറഫുദ്ദീൻ, ഷൈൻ കുമാർ, ബിജോസ് എന്നിവരാണ് കുറ്റകൃത്യങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടവർ. ഇവരെല്ലാം സിവിൽ പൊലീസ് ഓഫീസർമാരായിരുന്നു. എ.കെ. ഗിരീഷ് കുമാർ, സോമകുമാരൻ, കലേഷ് കുമാർ, ഷിലാജ് എം. ലാൽ, ഗിരീഷ് ബാബു എന്നിവരാണ് മുങ്ങിയതിന് നടപടി നേരിട്ടത്.
എസ്.ഐ എം.ജെ. ജെയിംസാണ് അവധിയെടുത്ത് മടങ്ങിവരാത്ത ഉദ്യോഗസ്ഥരിൽ ഒരാൾ. സി.പി.ഒമാരായ ഷാജി കെ. ചാക്കോ, സിമി ജോസഫ്, ഡേവിഡ് സ്‌ക്വാട്ട്, ജെയിംസ് ജോസഫ്, ജോർജ്, പ്രജു ഗോപിനാഥ്, ആർ.എസ്.ഐ രാധാകൃഷ്ണൻ, ജോസ് തോമസ്, കെ.സി. റോയ്, സജി തോമസ്, ബിനു ജോസഫ് എന്നിവരാണ് അവധിയെടുത്ത് സർവീസിൽ പ്രവേശിക്കാതെ നടപടി നേരിട്ട മറ്റുള്ളവർ. പലരും വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് അറിയുന്നത്.
സേനാത്യാഗം
കാരണം കാണിക്കാതെ ഏഴ് ദിവസം അവധിയെടുത്താൽ തൊട്ടടുത്ത ദിവസം ഒന്നാമത്തെ അനെക്സ്ചർ നൽകും. ഇതിന് മറുപടി ലഭിച്ചില്ലെങ്കിൽ 15ാം ദിവസം രണ്ടാമത്തെ അനെക്സ്ചർ പുറപ്പെടുവിക്കും. ഇത് വീട്ടിലോ നേരിട്ടോ എത്തിക്കും. 21ദിവസം കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ മൂന്നാമതും അനെക്സ്ചർ നൽകും. തുടർന്ന് നടപടിക്കായി ഫയർ സർക്കാരിന് കൈമാറും. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെയാണ് പുറത്തായതായി (സേനാ ത്യാഗം) ഉത്തരവ് വരിക.
തിരിച്ചുവരാം
അനെക്സ്ചറിന് മറുപടി നൽകിയില്ലെങ്കിലും സേനയിൽ തിരികെ പ്രവേശിക്കാം. അവധിയെടുത്തതിന്റെ കാരണം വ്യക്തമാക്കണം. ഇത് കമ്മീഷണർ നിയോഗിക്കുന്ന സമിതി അന്വേഷിക്കും. യഥാർത്ഥ കാരണമാണെങ്കിൽ വകുപ്പുതല നടപടി നേരിട്ട് സേനയിൽ തിരികെ പ്രവേശിക്കാം.
സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക തന്നെ വേണം
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |