ആലത്തൂർ: ഒന്നാംവിള നെൽകൃഷിയിൽ ചിലന്തി മണ്ഡരി വ്യാപനം സ്ഥിരീകരിച്ചതോടെ ആലത്തൂർ കൃഷിഭവൻ പരിധിയിലെ കർഷകർ ആശങ്കയിൽ. രോഗം ബാധിച്ച നെൽപാടങ്ങളിൽ കൃഷി വിദഗ്‌ദ്ധരുടെ സംഘം പരിശോധന നടത്തി.
കേരള കാർഷിക സർവകലാശാലയിലെ ഓൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രോജക്ട് ഓൺ അഗ്രികൾച്ചറിലെ കൂരോട് മന്ദം, വെള്ളാട്ടുപാവോടി, പുതിയങ്കം, പറക്കുന്നം, ഊരങ്കോട് പാടശേഖരങ്ങളിലാണ് പരിശോധന നടത്തിയത്.
നെല്ലോലകളെ നശിപ്പിക്കുന്നതാണ് ചിലന്തി മണ്ഡരികളുടെ രീതി. ഉമ, സിഗപ്പി ഇനങ്ങൾ വിളയിറക്കിയ കൃഷിയിടത്തിലാണ് മണ്ഡരിയുടെ ആക്രമണം. കഴിഞ്ഞ വർഷമാണ് പ്രദേശത്ത് ആദ്യമായി പ്രദേശത്ത് കീടബാധ റിപ്പോർട്ട് ചെയ്തത്. കീടബാധ വീണ്ടുമെത്തുമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.
ആക്രമണ രീതി
വരണ്ട കാലാവസ്ഥയിൽ കാണപ്പെടുന്ന മണ്ഡരികൾ മഴക്കാലത്ത് എത്തുന്നത് കൃഷിവകുപ്പിനും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. 'ഒലിഗോനിക്കസ് ഒറൈസെ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചിലന്തി വർഗത്തിൽപ്പെട്ട മണ്ഡരികളുടെ ആക്രമണമാണ് നെല്ലോലകളിൽ കാണുന്നത്. ഇലയുടെ അടിഭാഗത്ത് കൂട്ടത്തോടെ നീരൂറ്റി കുടിക്കുകയാണ് ഇവയുടെ ആക്രമണരീതി.
മണ്ഡരികൾ കൂട്ടത്തോടെ ഇലകളിൽ പെരുകുമ്പോൾ ഇലയിലെ ഹരിതകം നഷ്ടപ്പെടുകയും നരച്ചു മഞ്ഞളിക്കുകയും ക്രമേണ കരിഞ്ഞുണങ്ങുകയുമാണ് ചെയ്യുക. ഇതര രോഗബാധകളുമായി സാമ്യമുള്ള ലക്ഷണങ്ങളായതുകൊണ്ടുതന്നെ രോഗബാധ കൃത്യമായി വേർതിരിച്ചറിയാൻ പ്രയാസമാണെന്ന് കാർഷിക സർവകലാശാലയിലെ മണ്ഡരി വിഭാഗം മേധാവി ഡോ. ഹസീന ഭാസ്കർ പറഞ്ഞു. നെല്ലിന് ചുറ്റുമുള്ള വരമ്പുകളിലുള്ള കളകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി.
ജാഗ്രത വേണമെന്ന് അധികൃതർ
മണ്ഡരി രൂക്ഷമായ ഇടങ്ങളിലെ കർഷകർക്ക് വിദഗ്‌ദ്ധ സംഘം മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നെല്ലോലകളിൽ മണ്ഡരി ആക്രമണം രേഖപ്പെടുത്തിയതിനാൽ കർഷകർ ജാഗ്രത പുലർത്തണമെന്ന് സംഘം അറിയിച്ചു.
മണ്ഡരിബാധ കാണുന്ന പക്ഷം കൃഷിഭവനുമായി ബന്ധപ്പെട്ട് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം. മണ്ഡരി വിഭാഗം മേധാവി ഡോ. ഹസീന ഭാസ്കർ, ഫീൽഡ് അസിസ്റ്റന്‍റുമാരായ മെൽവിൻ, ശ്രീഷ, കൃഷി ഓഫീസർ എം.വി. രശ്മി എന്നിവരടങ്ങുന്ന വിദഗ്‌ദ്ധ സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |