പത്തനംതിട്ട : ഓണം ചേർത്തു നിറുത്തലിന്റെ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം - കോന്നി - കല്ലേലി റൂട്ടിലോടുന്ന ഒരിപ്പുറത്ത് ഭഗവതി എന്ന ബസിലെ യാത്രക്കാർ. തങ്ങളെ കൃത്യസമയത്തെത്തിക്കുന്ന ബസ് ജീവനക്കാർക്ക് യാത്രക്കാരെല്ലാം പിരിവിട്ട് ഓണം ബോണസ് നൽകി സ്നേഹം പങ്കിട്ടു. രാവിലെ കായംകുളത്ത് നിന്ന് പുറപ്പെടുന്ന ബസ് എവിടെയെത്തിയെന്ന് കൃത്യമായ വിവരങ്ങൾ മിനിറ്റിനുള്ളിൽ വാട്‌സാപ്പിൽ വരും. ഓരോരുത്തരും അതനുസരിച്ച് യാത്ര ക്രമീകരിക്കും. ഒരിപ്പുറത്ത് ഭഗവതി എന്ന ബസുകാരും ജീവനക്കാരുമാണ് വല്ലാത്തൊരു ആത്മബന്ധം പുലർത്തുന്നത്. ആരെങ്കിലും എത്താൻ കുറച്ച് താമസിച്ചാൽ അതും ഗ്രൂപ്പിൽ ഷെയർ ചെയ്യും. സ്ഥിരയാത്രക്കാരാണ് ഈ ബസിൽ കൂടുതലും. കായംകുളം മുതൽ കോന്നി വരെയുള്ള റൂട്ടിൽ സർക്കാർ - സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ഥിരം യാത്രക്കാരാണ് ഏറെയും.
7.50ന് കായംകുളത്ത് നിന്നാണ് ബസ് പുറപ്പെടുക. 10ന് കോന്നിയിലെത്തും. ഈ സമയമെല്ലാം യാത്രക്കാർ പരസ്പരം എവിടെയെത്തിയെന്ന് അറിയിച്ച് കൊണ്ടിരിക്കും. അതു കൊണ്ട് തന്നെ ഒരു ദിവസം ബസില്ലെങ്കിൽ യാത്രക്കാരെ നേരത്തെ അറിയിക്കും. ആദ്യമായാണ് ഇങ്ങനെയൊരു സന്തോഷമെന്ന് കണ്ടക്ടർ ഷാനുവും ഡ്രൈവർ ഗിരീഷും പറയുന്നു.
സാധാരണ ബസുകാരും യാത്രക്കാരും തമ്മിൽ വഴക്കാണ് പതിവ്. ഞങ്ങളുടെ ബസിൽ എല്ലാവരും നല്ല സൗഹൃദമാണ്.
ഷാനു,
കണ്ടക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |