ചിറയിൻകീഴ്: ഓൺലൈൻ വ്യാപാരവും മഴയും മറ്റ് എവിടെത്തെയും പോലെ ചിറയിൻകീഴ് മേഖലയിലെയും ചെറുകിട വ്യാപാരികളെ കണ്ണീരിലാഴ്ത്തി. ഓണക്കച്ചവടം മുന്നിൽക്കണ്ട് സാധനങ്ങൾ പർച്ചേസ് ചെയ്ത ചെറുകിട വ്യാപാരികൾക്കാണ് പ്രതീക്ഷിച്ചതുപോലെ വിപണി സജീവമല്ലാത്തതിനാൽ ഉദ്ദേശിച്ച കച്ചവടം നടക്കാതെപോയത്. കൊവിഡ് കാലഘട്ടത്തിലെ മാന്ദ്യം കടന്നുവന്ന ഓണമായതിനാൽ വിപണി പൂർവാധികം ഉണരുമെന്ന പ്രതീക്ഷയിൽ വ്യാപാരികളിൽ നല്ലൊരു ശതമാനം പണം വട്ടിപലിശയ്ക്ക് എടുത്തും ലോൺ എടുത്തുമൊക്കെയാണ് വിപണി പിടിക്കാനായി സാധനങ്ങൾ സ്റ്റോക്ക് ചെയ്തത്. പല ബിസിനസിന്റെയും പ്രധാന കച്ചവട സീസൺ ഓണമാണ്. ഓണത്തിലെ വരവാണ് മറ്റ് പല മാസങ്ങളിലും ചെറുകുട കച്ചവടക്കാർക്ക് ആശ്രയമാകുന്നതും. എന്നാൽ പുതിയ സംസ്കാരത്തിന്റെ ഭാഗമായി ഉപഭോക്താക്കൾ അല്പലാഭം നോക്കിയാണ് ഓൺലൈൻ പർച്ചേസിന്റെ പിന്നാലെ പായുന്നത്.
സമീപ ദിവസങ്ങളിൽ മിക്കവാറും മഴ ഉണ്ടായിരുന്നതും അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനവുമെല്ലാം കച്ചവടത്തെയും നന്നായി ബാധിച്ചു എന്ന് വേണം പറയാൻ.തോരാതെ പെയ്യുന്ന മഴ കാരണം പലരും കുടുംബസമേതം പുറത്തിറങ്ങുന്നില്ല. കാലാവസ്ഥയെ തുടർന്ന് ചുമ, പനി, ജലദോഷം അടക്കമുള്ളവ ഓണനാളിൽ വ്യാപകമായതും ഇവയിൽ പലതും ആഴ്ച്ചകൾ നീണ്ടുനിൽക്കുന്നതുമെല്ലാം ഒരുതരത്തിൽ വ്യാപാരത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളായതായി കച്ചവടക്കാർ തന്നെ സാക്ഷ്യം വഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |