കണ്ണൂർ:മഹാമാരിക്കും പ്രളയത്തിനും ശേഷമെത്തിയ തിരുവോണത്തെ ഇരു കൈയ്യും നീട്ടി വരവേൽക്കുകയാണ് നാടും നഗരവും .പൂക്കൾ വാങ്ങാനും സദ്യവിഭവങ്ങൾക്കും ഓണക്കോടിക്കുമൊക്കെയായി എത്തിയവർ നഗരത്തെ തിരിക്കിലാഴ്ത്തി. നിയന്ത്രണമേർപ്പെടുത്തിയിട്ടും ഗതാഗത കുരുക്കിന് ഇന്നലെ ചെറുനഗരങ്ങൾ പോലും സാക്ഷിയായി.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവട സ്ഥലങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിപണിയിൽ പൂക്കൾക്ക് ഇന്നലെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വില വളരെ കൂടുതലുമാണ്. കണ്ണൂർ പഴയബസ് സ്റ്റാന്റ് പരിസരത്തും സ്റ്റേഡിയം ഭാഗത്തുമെല്ലാം തെരുവുകച്ചവടവും പൊടിപൊടിച്ചു. പോയ വർഷങ്ങളിലെ നഷ്ടം നികത്തുകയാണ് ഇവിടങ്ങളിലെ വ്യാപാരികൾ.വിവിധ മേളകൾ നടക്കുന്ന പൊലീസ് മൈതാനത്തിലും ടൗൺ സക്വയറിലുമെല്ലാം ജനം ഒഴുകി.
വടക്കിന് പ്രിയം നോൺ ഓണം
തെക്കൻ ജില്ലക്കാർ ഓണസദ്യ സമ്പൂർണമായി വെജിറ്റേറിയനാക്കുമെങ്കിലും വടക്ക് കാര്യങ്ങൾ ഇങ്ങനെയല്ല. ഓണസദ്യയിലും മലബാറുകാർക്ക് ഒഴിച്ചു വിടാൻ പറ്റാത്ത ഒന്നാണ് മാംസ വിഭവങ്ങൾ.അതുകൊണ്ട് തന്നെ ഓണ വിപണിയിൽ മാംസ കച്ചവടക്കാരും മോശമല്ലാത്ത ലാഭമുണ്ടാക്കി. മാർക്കറ്റുകളിലൊക്കെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചിക്കനാണ് ആവശ്യക്കാരേറെയും. ഇടയ്ക്ക് കുറഞ്ഞ ചിക്കന്റെ വില ഓണം പ്രമാണിച്ച് കൂടിയിട്ടുണ്ട്. 120 രൂപയായിരുന്നു കഴിഞ്ഞ ദിവസം ചിക്കന്റെ വില. നാടൻ കോഴിക്ക് 250 രൂപയോളമുണ്ട്. മത്തിക്ക് 120, അയല 160 മുതൽ 200 വരെ , അയക്കൂറ 800, കല്ലുമ്മക്കായ് 400 മുതൽ 450 വരെ എന്നിങ്ങനെയായിരുന്നു കടൽവിഭവങ്ങളുടെ വില.
സുരക്ഷ ശക്തമാക്കി പൊലീസ്
രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞുള്ള വിപണിയുടെ സജീവത കണക്കിലെടുത്ത് പിടിച്ചു പറി, പോക്കറ്റടി, അക്രമം എന്നിവ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ പൊലീസും ജാഗരൂകരായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കൂടുതലുള്ള സ്റ്റേഡിയം കോർണർ, പഴയ ബസ് സ്റ്റാന്റ് ,പൊലീസ് മൈതാനം എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയിരുന്നത്. ഗതാഗത കുരുക്ക് കൂടിയ സാഹചര്യത്തിൽ നിയന്ത്റണത്തിനായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
നാട്ടിൻപുറങ്ങൾ സജീവം
നാല് വർഷം വീടുകളിൽ മാത്രം ഒതുങ്ങിയ ഓണത്തെ ഇത്തവണ ക്ലബ്ബുകളും വായനശാലകളും വിവിധ സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്.വിപുലായ ആഘോഷ പരിപാടിയാണ് നടക്കുന്നത്.വിവിധ കലാപരിപാടികളും മത്സരങ്ങളും കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമെല്ലാമായി നടക്കുന്നുണ്ട്.നാട്ടിൻ പുറങ്ങളിൽ തീർത്തും ഉത്സവപ്രതീതിയാണ്.പ്രായബേധമില്ലാതെ കൂട്ടായ്മയുടെ വലിയ ആഘോഷത്തിന് തിരികൊളുത്തിയിരിക്കുകയാണ് നാട്ടിൻ പുറങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |