കോന്നി : തിരുവോണനാളിൽ കലഞ്ഞൂരിലെ വീടുകളിൽ പ്രധാന വിഭവമാണ് മഹാദേവർ ക്ഷേത്രത്തിൽ നിന്നുള്ള ഇടിച്ചുപിഴിഞ്ഞ പായസം. മീനമാസത്തിലെ രോഹിണി നാളിലും ചിങ്ങത്തിലെ തിരുവോണനാളിലുമാണ് ഈ പ്രത്യേക വഴിപാട് ക്ഷേത്രത്തിൽ നടക്കുന്നത്. ശ്രീകോവിലിന് സമീപം പ്രത്യേകം തയ്യാർ ചെയ്ത അടുപ്പിലാണ് പായസം പാചകം ചെയ്യുക. ഉണക്ക പൊടിയരിയും കദളിപ്പഴവുമാണ് പായസത്തിന് ഉപയോഗിക്കുന്നത്. ചതുശ്ശതം നിവേദ്യമെന്നും ഇത് അറിയപ്പെടുന്നു. 100 നാഴി ഉണക്ക പൊടിയരി, 100 കദളിപ്പഴം, 100 നാഴി ശർക്കര, 100 നാളികേരം എന്നിങ്ങനെ നാല് വിശേഷപ്പെട്ടവ 100 വീതമുള്ളതിനെയാണ് ചതുശ്ശതം എന്ന് പറയുന്നത്. ഇത്തരത്തിൽ നാല് ചതുശ്ശതം വരെ അളവിലാണ് കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഈ വഴിപാട് തയ്യാറാക്കുന്നത്. വർഷങ്ങളായി ക്ഷേത്രത്തിലെ ഉത്സവത്തിന് ദേവന്റെ നാളിലും തിരുവോണത്തിനും മഹാനിവേദ്യമായി പായസം വയ്ക്കും. വിശേഷപ്പെട്ട ഈ രണ്ടുദിവസങ്ങളിലും കലഞ്ഞൂരിലെ വീടുകളിലേക്ക് വിരുന്നെത്തുന്നവർക്ക് മുമ്പിൽ നൽകുന്ന പ്രധാനപ്പെട്ട വിഭവവും ഇടിച്ചുപിഴിഞ്ഞ പായസം തന്നെയാണ്. ഇത്തവണയും രാവിലെ 8.30ന് പായസവിതരണം തുടങ്ങും. മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് മാത്രമാകും ഇടിച്ചു പിഴിഞ്ഞ പായസം നിവേദ്യമായി നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |