തൃശൂർ: നാലോണ നാളിൽ പൂര നഗരിക്ക് വിസ്മയ ചാർത്തായി നിശ്ചലദൃശ്യങ്ങൾ, പുരാണ സന്ദർഭങ്ങളും കൊവിഡ് മഹാമാരിയുമെല്ലാം നിശ്ചലദൃശ്യങ്ങളായി അവതരിപ്പിച്ചപ്പോൾ നയനാനന്ദകരമായ കാഴ്ചകളായി.
കൊവിഡ് മഹാമാരി പ്രതിരോധ സന്ദേശവുമായി കാനാട്ടുകര ദേശം അവതരിപ്പിച്ച നിശ്ചലദൃശ്യം ജനങ്ങളുടെ കൈയ്യടി നേടി. 108 ആംബുലൻസും ക്വാറന്റൈനും വാക്‌സിനും കൊവിഡ് പോരാളികളും നിശ്ചലദൃശ്യത്തിന് മാറ്റേകി.
അശോക വനത്തിൽ പാർപ്പിച്ച സീതാദേവിയെ വീണ്ടെടുക്കാനെത്തിയ ഹനുമാൻ തന്റെ വിശ്വരൂപം പ്രകടപ്പിക്കുന്ന ഫ്ലോട്ട് ആവതരിപ്പിച്ച പൂങ്കുന്നം ദേശവും സീതാപട്ടാഭിഷേകം മനോഹരമായി ആവിഷ്‌കരിച്ച ശക്തൻ ദേശവും ശ്രദ്ധേയമായി.
നാറാണത്ത് ഭ്രാന്തനെ അവതരിപ്പിച്ച് വിയ്യൂർ സെന്റർ ടീമും ഗാണ്ഡവനത്തെ നിശ്ചല ദൃശ്യമാക്കി അയ്യന്തോളും ശ്രദ്ധയാകർഷിച്ചു.
പുലിക്കൊട്ടിനൊപ്പം ചുവടുവച്ച് മേയറും കൗൺസിലർമാരും
പുലിത്താളത്തിന് ഒരുമിച്ച് ചുവടുവച്ച് മേയറും പ്രതിപക്ഷ നേതാവും കൗൺസിലർമാരും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ഔദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നില്ല. എന്നാൽ പുലിക്കളിക്ക് നേതൃത്വം നൽകാൻ മേയറും കൗൺസിലർമാരും എത്തിയിരുന്നു. മേയർ എം.കെ. വർഗീസ്, പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, ജോൺ ഡാനിയേൽ, കെ. രാമനാഥൻ, ശ്യാമള മുരളീധരൻ എന്നിവരാണ് പുലികൾക്ക് ഒപ്പം ചുവടു വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |