കൊച്ചി: കേന്ദ്രാനുമതി ലഭിച്ച കലൂർ- കാക്കനാട് ഇൻഫോപാർക്ക് മെട്രോ ദീർഘിപ്പിക്കൽ പദ്ധതിയുടെ നിർമ്മാണം ജനുവരിയിൽ ആരംഭിക്കും. നവംബർ- ഡിസംബർ മാസങ്ങളിലായി നിർമ്മാണ കമ്പനിയെ കണ്ടെത്താനുള്ള ടെൻഡർ ക്ഷണിക്കും. നിർമ്മാണം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ആരംഭിച്ചു.
തിരുവോണത്തലേന്നാണ് മെട്രോ കാക്കനാട്ടേക്ക് ദീർഘിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. പൊതു -സ്വകാര്യ പങ്കാളിത്തത്തിലാണ് പാത ദീർഘിപ്പിക്കുന്നത്. സെപ്തംബർ രണ്ടിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമ്മാണോദ്ഘാടനം നിർവഹിച്ചിരുന്നു.
പാലാരിവട്ടം, വാഴക്കാല, ചെമ്പുമുക്ക്, പടമുഗൾ, കാക്കനാട്, ചിറ്റേത്തുകര, ഇടച്ചിറ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് കാക്കനാട്ടേക്ക് മെട്രോ പാത നീളുക. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിക്കുവേണ്ടിയുള്ള ടെൻഡർ ഈയാഴ്ച ക്ഷണിക്കുമെന്ന് കൊച്ചി മെട്രോ പദ്ധതി നിർവ്വഹണ വിഭാഗം അറിയിച്ചു. ജിയോ ടെക്‌നിക്കൽ ഇൻവെസ്റ്റിഗേഷൻ ഒക്ടോബർ ആദ്യമായിരിക്കും ആരംഭിക്കുക.
സ്ഥലമെടുപ്പ് 75 ശതമാനം
ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ ദീർഘിപ്പിക്കാനുള്ള സ്ഥലമെടുപ്പ് നടപടികൾ 75 ശതമാനം പൂർത്തിയായി. പാലാരിവട്ടം മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വീതികൂട്ടൽ അവസാനഘട്ടത്തിലാണ്. ബാക്കി സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലാണ്.
സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി കൂടി ലഭിച്ചാൽ മെട്രോ സ്റ്റേഷനുകൾക്കായുള്ള സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും. അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. കലൂർ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെ സ്ഥമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പാലാരിവട്ടം ബൈപ്പാസ് മുതൽ വാഴക്കാല വരെ റോഡ് വീതികൂട്ടൽ പൂർത്തിയായി. കാക്കനാട്ട് സീപോർട്ട് എയർപോർട്ട് റോഡ് വികസനവും തുടരുന്നു.
അണയാത്ത പ്രതിഷേധം
സ്ഥലമേറ്റെടുപ്പ് വൈകുന്നതിലും സ്ഥലവില നൽകാത്തതിനാലും വാഴക്കാല ഉൾപ്പെടെ പ്രദേശങ്ങളിലെ ജനങ്ങൾ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇതുവരെ ഏറ്റെടുത്ത സ്ഥലത്ത് കാന പണികളും റോഡ് വീതി കൂട്ടിയുള്ള നിർമ്മാണവും പൂർത്തിയാകാത്തതും പ്രദേശവാസികളെയും വ്യാപാരികളെയും ചൊടിപ്പിച്ചിട്ടുണ്ട്.
പാലാരിവട്ടം- ഇൻഫോപാർക്ക് സ്ഥലമെടുപ്പ്
ആകെ ഏറ്റെടുക്കേണ്ടത്- 326 പ്ലോട്ട്
ഏറ്റെടുത്തത്- 201 പ്ലോട്ട്
കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി ഏറ്റെടുത്തത്- 2.51 ഏക്കർ
ലഭിക്കാനുള്ള പണം- 102കോടി
69 കോടി
വാഴക്കാല വില്ലേജിലെ 101 പ്ലോട്ട് ഉടമകൾക്കും വ്യാപാരികൾക്കും നൽകാനുള്ള തുക.
ആദ്യ ഘട്ടത്തിൽ അനുവദിച്ചത്- 189 കോടി (130കോടി സ്ഥലമേറ്റെടുപ്പിന്, 59 കോടി റോഡ് വീതി കൂട്ടലിന്)
കാക്കനാട് വില്ലേജ് പ്ലോട്ടിലെ എല്ലാ ഭൂവുടമകൾക്കും ഇതിനോടകം പണം അനുവദിച്ചു.
പദ്ധതിച്ചെലവ് : 1.957.5 കോടി രൂപ
കേന്ദ്ര സംസ്ഥാന വിഹിതം : 274 കോടി വീതം
വായ്പകൾ : 1,016.24 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |