പാലക്കാട്: മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ പാലക്കാട് നഗരസഭയ്ക്ക് 29 ലക്ഷം രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് കാട്ടി മലിനീകരണ നിയന്ത്രണ ബോർഡാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്. ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോൾ വീഴ്ച പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി ഭരണസമിതി വ്യക്തമാക്കി.
നഗരത്തിൽ വിവിധയിടങ്ങളിൽ നിന്നായി ഖരമാലിന്യം കൃത്യമായി സംഭരിക്കുന്നുണ്ട്. കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി പണവും ഈടാക്കുന്നു. എന്നാൽ ഇത് ശരിയായ രീതിയിൽ സംസ്‌കരിക്കാൻ സംവിധാനമില്ലെന്നതാണ് പ്രശ്നം. ശേഖരിക്കുന്ന മാലിന്യം കൂട്ടുപാതയിലെ മൈതാനത്ത് കൂട്ടിയിട്ട നിലയിലാണ്. മാലിന്യക്കൂന ഒഴിവാക്കി ശാസ്ത്രീയ സംവിധാനങ്ങളിലൂടെ ശുചിത്വം ഉറപ്പാക്കണമെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. ഇത്തരം വീഴ്ച ഓർമ്മിപ്പിച്ച് ജൈവ വൈവിധ്യ ബോർഡിന്റെ മാനദണ്ഡപ്രകാരം നഗരസഭയ്ക്ക് പലവട്ടം മുന്നറിയിപ്പും നൽകി. പരിഹാരം വൈകുന്നതിനാലാണ് ഓരോ മാസവും ഒരു ലക്ഷമെന്ന നിലയിൽ 29 ലക്ഷം രൂപ പിഴ ചുമത്തിയത്.
അഞ്ച് കോടി രൂപ ചെലവിൽ ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം 50 ലക്ഷം രൂപയുടെ ചെറിയ പദ്ധതിയാണ് നിലവിൽ ലക്ഷ്യമിടുന്നത്. നിലവിലെ പ്രതിസന്ധി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തും
- പ്രിയ അജയൻ (ചെയർപേഴ്സൺ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |