കോവളം : വെങ്ങാനൂർ കിടാരക്കുഴി സ്വദേശി രാജമോഹനൻ മണൽ കൊണ്ട് വരച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ചിത്രം കേണൽ ജിജുവിന്റെ ആഗ്രഹപ്രകാരം കാർഗിലിലേക്ക്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് കാർഗിൽ സൈനിക ക്യാമ്പിൽ എത്തിക്കാനാണ് പദ്ധതി. പലപ്പോഴും ചിത്രങ്ങൾ വരയ്ക്കാൻ വിവിധ കടൽത്തീരങ്ങളിലെ മണ്ണും ഇഷ്ടികപ്പൊടികളും ഉപയോഗിക്കുന്ന രാജമോഹനൻ തന്റെ സഹപാഠിക്ക് ഒരു വ്യത്യസ്ഥത വേണമെന്ന് തോന്നി. സഹപാഠി വീരമൃത്യു വരിച്ച കാർഗിലിൽ നിന്നുള്ള മണ്ണ് ശേഖരിച്ച് ചിത്രം വരയ്ക്കണമെന്നായി ആഗ്രഹം. വെങ്ങാനൂർ ബോയ്സ് ഹൈസ്കൂൾ എസ്.എസ്.സി കൂട്ടായ്മയിലെ ഹരീന്ദ്രനോട് കാര്യം പറഞ്ഞപ്പോൾ സുഹൃത്തായ ഹൈദരാബാദിലെ ഡി.ആർ.ഡി. ഒ യിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്ന കേണൽ ജിജുവിന്റെ സഹായത്താൽ വിമൽ എന്ന പട്ടാളക്കാരൻ വഴി ക്യാപ്റ്റൻ ജെറി പ്രേംരാജ് വീരമൃത്യു വരിച്ച ദ്രാസിലെ മണ്ണ് എത്തിച്ചു. തുടർന്ന് ജെറി ആദ്യം ജോലി നോക്കിയിരുന്ന മീററ്റിലെ മണ്ണും സബ് മേജർ അജുകുമാറിന്റെ സ്വന്തം ചെലവിൽ കൊറിയർ വഴി ലഭിച്ചു. കൂടാതെ ജെറി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ ജന്മ ഗൃഹത്തിലെ മണ്ണും ശേഖരിച്ചു. മണലിനോടൊപ്പം പശയും ചിത്രം നിർമിക്കാൻ ഉപയോഗിച്ചു. 9 മാസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മണൽ ചിത്രം ചെയ്യുന്നതിനായി ഏറെ സഹായിച്ചത് ഭാര്യ വൃന്ദയും മക്കൾ അനിഷ്ക .ആർ.വിയും അക്ഷിതയുമാണ്. പി.എൻ ഫൗണ്ടേഷൻ , കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല, വെങ്ങാനൂർ ബോയ്സ് ഹൈസ്കൂൾ 1986 - 87 എസ്.എസ്.പി ബാച്ച് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മണൽ ചിത്രം അനാച്ഛാദനം ചെയ്തിരുന്നു.
സാഹിത്യകാരനായ പള്ളിച്ചൽ വിഘ്നേശ്വരന്റെയും സി.ലളിതാഭായിയുടെയും മകനായ രാജമോഹൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ എൽ.എസ്.ജി.ഡി എൻജിനിയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |