തിരുവനന്തപുരം: മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് ശേഖരിക്കുന്ന സംവിധാനമുണ്ടായിട്ടും കുമരിച്ചന്തയിൽ മാലിന്യം കൂട്ടിയിടുന്നത് പതിവാകുന്നു. ബൈപ്പാസിന് സമീപം കുമരിച്ചന്ത ജംഗ്ഷനിലെ മീൻ മാർക്കറ്റിനു പിറകിലാണ് മാലിന്യം ശേഖരിക്കാനുള്ള നഗരസഭയുടെ ബിന്നിനെ അവഗണിച്ചുകൊണ്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതുകാരണം പ്രദേശം തെരുവ് നായ്‌ക്കളുടെ കേന്ദ്രമായി മാറുകയാണ്.
മുമ്പ് മാർക്കറ്റിന് പുറത്തുള്ള ഓടയുടെ സമീപത്തായിരുന്നു മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നത്. ഇതൊഴിവാക്കാനാണ് നഗരസഭ മുൻകൈയെടുത്ത് മാർക്കറ്റിൽ തന്നെ ബിന്നുകൾ സ്ഥാപിച്ചത്. ബിന്നുകൾ ഉണ്ടെങ്കിലും മാർക്കറ്രിലെ മാലിന്യങ്ങൾ പിറകുവശത്തെ മതിലിന് പുറത്തേയ്‌ക്ക് കളയാനാണ് പലർക്കും താല്പര്യം. മാർക്കറ്രിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ഏറെക്കുറെ മാലിന്യങ്ങൾ ഇവിടെനിന്നും നീക്കം ചെയ്‌തതാണ്. എന്നിട്ടും മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്നതിൽ മാറ്റമുണ്ടായിട്ടില്ല. ബിന്നുകളെത്തിയതോടെ മറ്റ് മാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിലും മാർക്കറ്രിൽ നിന്നുള്ള മാലിന്യങ്ങൾ ഇപ്പോഴും പുറത്തുതന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |