വള്ളിക്കോട് : കോന്നി - ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് അപകടമേഖലയിൽ നിറുത്തിവച്ച ടാറിംഗ് ജോലികൾ തുടങ്ങി. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണിത്. ഇന്റർലോക്ക് കട്ടകൾ മാറ്റിയ ഭാഗത്ത് മെറ്റലും പാറപ്പൊടിയും നിരത്തി നിരപ്പാക്കി, വെള്ളം ഒഴുകിപോകാൻ ഓടയും ഒരുക്കി. ഇന്ന് ടാറിംഗ് നടക്കും. ഇതിനുള്ള യന്ത്രസാമഗ്രികളും ടാറും മെറ്റലും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
നേരത്തെ നിർമാണത്തിൽ വീഴ്ചയുണ്ടെന്ന് എം.എൽ.എയും നാട്ടുകാരും പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നുള്ള വിജിലൻസ് റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിച്ചതിന് പിന്നാലെയാണ് പണി തുടങ്ങിയത്.
കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ വള്ളിക്കോട് ഭാഗത്തെ നിർമ്മാണ അപാകതകൾ ചൂണ്ടിക്കാട്ടി നേരത്തെ നാട്ടുകാർ രംഗത്തുവന്നിരുന്നു. അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകൾ കാരണം അപകടങ്ങൾ പതിവായത് നാട്ടുകാരുടെ എതിർപ്പിന് കാരണമായി.
പൊതുമരാമത്ത് വകുപ്പ് വിജിലിൻസ് അന്വേഷണം നടത്തിയതോടെ മൂന്ന് മാസമായി പണികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 14ന് ഇവിടെയുണ്ടായ ബൈക്ക് അപകടത്തിൽ വള്ളിക്കോട് മൂശാരേത്ത് വീട്ടിൽ യദുകൃഷ്ണന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 2020 അവസാനമാണ് റോഡ് പണി തുടങ്ങിയത്. എസ്റ്റിമേറ്റിൽ ഇവിടെ ടാറിംഗാണ് പറഞ്ഞിരുന്നതെങ്കിലും ഇന്റർലോക്ക് കട്ടകൾ പാകാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.
പറഞ്ഞത് മൂന്ന് ദിവസം,
തുടങ്ങിയത് 27-ാം ദിനം
വള്ളിക്കോട് അപകടമേഖലയിലെ ഇന്റർലോക്ക് കട്ടകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തി ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ മാസം 27ന് നടന്ന ജില്ലാവികസന സമിതി യോഗത്തിലാണ് കെ.യു.ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനുവിന് നിർദ്ദേശം നൽകിയത്. പറഞ്ഞ സമയ പരിധിക്കുന്നുള്ളിൽ കട്ടകൾ നീക്കം ചെയ്തെങ്കിലും ടാറിംഗ് വൈകി. അനസ്ഥയ്ക്കെതിരെ നാട്ടുകാർ
സമര രംഗത്ത് ഇറങ്ങാൻ ഇരിക്കെയാണ് പണി തുടങ്ങിയത്.
മുന്നറിയിപ്പില്ലാതെ വഴിയടച്ചു
മുന്നറിയിപ്പ് നൽകാതെയാണ് ഇന്നലെ രാവിലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡ് അടച്ച് പണികൾ തുടങ്ങിയത്. തീയേറ്റർ ജംഗ്ഷനിലും പൈനുംമൂട് ഭാഗത്തും കയറും വീപ്പയും ഉപയോഗിച്ച് റോഡ് അടച്ചതോടെ യാത്രക്കാർ കിലോമീറ്ററുകൾ കറങ്ങേണ്ടി വന്നു.
ഇത് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിന് കാരണമായി. കുട്ടികൾക്ക് സ്കൂളുകളിലും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് യഥാസമയം ജോലിസ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ലന്നും പരാതിയുണ്ട്. എന്നാൽ പത്ത് മണിക്ക് ശേഷമാണ് റോഡ് പൂർണമായും അടച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡിന്റെ നീളം : 12 കിലോമീറ്റർ,
പദ്ധതി ചെലവ് : 9.75 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |