നിലമ്പൂർ: മമ്പാട് പൊങ്ങല്ലൂരിൽ വീട്ടുമുറ്റത്ത് നിറുത്തിയിട്ട രണ്ടര ലക്ഷം വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മോഷ്ടിച്ചതാണെന്ന് മനസിലായിട്ടും ബൈക്ക് വാങ്ങിയതിനാണ് മഞ്ചേരി തൃപ്പനച്ചി വാരിയക്കുത്ത് ഫവാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അഞ്ച് പേർ പിടിയിലായി. ഒരാൾ കൂടി പിടിയിലാവാനുണ്ട്. മോഷ്ടിച്ച ഒമ്പതോളം ബൈക്കുകൾ നേരത്തെ പിടിയിലാവരിൽ നിന്നും കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി അവസരം നോക്കി ബൈക്കുകൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിക്കുന്ന ബൈക്കുകൾ സംഘത്തിലെ മറ്റുള്ളവരെത്തിയാണ് നമ്പർ പ്ലേറ്റുകൾ മാറ്റുന്നതും വിൽപ്പന നടത്തുന്നതും. മോഷ്ടിച്ചതാണെന്നറിഞ്ഞ് തന്നെ തുച്ഛമായ വിലയ്ക്ക് ഇവ വാങ്ങാൻ സെക്കൻഡ് ഹാൻഡ് ഡീലർമാരുൾപ്പെടെ തയ്യാറാവുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ ചിലർ പിടിയിലായതോടെ ഫവാസ് ഒളിവിൽ പോയി. നിലമ്പൂർ സി.ഐ .പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്.ഐ തോമസ്‌കുട്ടി ജോസഫ്, എസ്.സി.പി.ഒ നൗഷാദ്, സി.പി.ഒ സന്ധ്യ എന്നിവരും സബ് ഡിവിഷൻ ഡാൻസാഫ് ടീമുംചേർന്നാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |