തൊടുപുഴ: വിൽപ്പനക്കെത്തിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ഇടവെട്ടി ചിറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയിൽ ജിതിൻ ജോർജ് (23), ഇടവെട്ടി ചാലംകോട് പുളിക്കൽ സൂര്യജിത്ത് വിനോദ് (23), ചാലംകോട് മ്യാലിൽ ദേവപ്രസാദ് (22) എന്നിവരെയാണ് തൊടുപുഴപൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും 12 മില്ലി ഹഷിഷ് ഓയിലും രണ്ട് ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. പൊലീസ് നടത്തിയ രാത്രി പരിശോധനയ്ക്കിടെ ഇടവെട്ടി ചിറയ്ക്ക് സമീപത്ത് നിന്നുമാണ് മൂവരും പിടിയിലായത്. ചിറയും പരിസരവും കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹിക വിരുദ്ധ ശല്യവും ലഹരി വിൽപ്പനയും സജീവമായതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി 11.30ന് പൊലീസ് സംഘം പരിശോധനയ്‌ക്കെത്തി. ബൈക്കുമായി ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂവരേയും പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായി ടിന്നുകളിൽ നിറച്ച നിലയിൽ ഹാഷിഷ് ഓയിലും പൊതിയിലാക്കിയ കഞ്ചാവും കണ്ടെടുത്തത്. ഇവർക്ക് ലഹരി വസ്ഥുക്കൾ എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ, എസ്.ഐ സലിം, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഓ മാഹിൻ, സി.പി.ഓമാരായ സാബു, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |