മുൻകൂർ ജാമ്യത്തിനായി പ്രതികൾ അപേക്ഷ നൽകി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകളുടെ മുന്നിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപ്രതികളും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.
സംഭവത്തിനുശേഷം ജില്ല വിട്ടുപോകാത്ത പ്രതികളെ എട്ടുദിവസമായിട്ടും പൊലീസ് പിടികൂടാത്തത് മുൻകൂർ ജാമ്യം നേടുന്നതിന് വേണ്ടിയാണെന്ന സംശയം ഇതോടെ ശരിയായി. കേസ് പരിഗണിക്കുന്നതുവരെ പ്രതികളെ പിടികൂടരുതെന്ന് സി.പി.എമ്മിന്റെ തലസ്ഥാനത്തെ ഉന്നതനേതാവ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുകയാണെന്ന് ആരോപണമുണ്ട്. പ്രതികളെ പരസ്യമായി ന്യായീകരിച്ച് സി.ഐടി.യു നേതൃത്വം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്‌തത് മുതൽ പൊലീസും സി.ഐ.ടി.യു സംഘടനാ നേതൃത്വവും പ്രതികളെ സഹായിക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണം. കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി വിശദീകരണം തേടിയ സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് ജാമ്യം കിട്ടുന്ന വകുപ്പിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നത്. പ്രതികളാരെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ പകൽപോലെ വ്യക്തമായിട്ടും ആരുടെയും പേര് പ്രതിപ്പട്ടികയിൽ ചേർക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ സംഭവത്തിലെ ക്രൂരതയെക്കുറിച്ച് ജനങ്ങളും മാദ്ധ്യമങ്ങളും ചർച്ച ചെയ്യുകയും ഹൈക്കോടതിയടക്കം അപലപിക്കുകയും ചെയ്‌തതോടെ പിറ്റേന്ന് 354 വകുപ്പ് അനുസരിച്ച് കേസെടുക്കുകയായിരുന്നു. ഇതിനായി പ്രേമനന്റെ മകളുടെ മൊഴി രേഖപ്പെടുത്തി. ക്രിമിനൽ കേസെടുത്തതിന് പിറ്റേന്നും പ്രതികൾ കാട്ടാക്കടയിൽ ഉണ്ടായിരുന്നെങ്കിലും അറസ്റ്റുണ്ടായില്ല.
പിന്നാലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചെങ്കിലും അന്വേഷണം പേരിനുമാത്രമായി. പ്രതികൾ ഫോൺ ഓഫ് ചെയ്‌ത് തലസ്ഥാനത്തെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന് വിവരം ലഭിച്ചിട്ടും രാഷ്ട്രീയ ഇടപെടൽ കാരണം ഇവരെ പിടികൂടാനുള്ള ആർജ്ജവം പൊലീസ് കാണിക്കുന്നില്ലെന്നാണ് ആരോപണം. പ്രതികളിൽ നാലുപേർ സി.ഐ.ടി.യു യൂണിയനിൽപ്പെട്ടവരും ഒരാൾ ഐ.എൻ.ടി.യു.സിക്കാരനുമാണ്.
പ്രേമനൻ ഇന്ന്
മുഖ്യമന്ത്രിയെ കാണും
തന്നെയും മകളെയും മർദ്ദിച്ച അഞ്ചുപ്രതികളും കൺമുന്നിലുണ്ടായിട്ടും പൊലീസ് പിടികൂടുന്നില്ലെന്നും അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ട് പ്രേമനൻ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരപരാധിയായ തനിക്ക് മുഖ്യമന്ത്രിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രേമനൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |