ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ആദ്യമായി ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഡോക്ടർ ദമ്പതിമാർ. ചിറ്റൂർ ആശുപത്രിയ്ക്കിത് ചരിത്രനേട്ടവുമായി. 47 വയസുള്ള ചിറ്റൂർ തെക്കേ ഗ്രാമം സ്വദേശിനിക്കാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്.
സ്വകാര്യ ആശുപത്രിയിൽ 50,000 മുതൽ 75,000 വരെ ചെലവ് വരുന്ന ചികിത്സയാണ് ചിറ്റൂർ ഗവ: താലൂക്ക് ആശുപത്രിയിൽ തികച്ചും സൗജന്യമായി ലഭ്യമാകുന്നത്. ആഴ്ചകൾക്ക് മുമ്പാണ് അമിത രക്തസ്രാവവുമായി തെക്കേ ഗ്രാമം സ്വദേശിനിയായ വീട്ടമ്മ ചിറ്റൂർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മുൻ കാലങ്ങളിൽ ഇത്തരം രോഗികൾ ജില്ലാ ആശുപത്രിയേയും മറ്റ് സ്വകാര്യ ആശുപത്രികളേയുമാണ് ശസ്ത്രക്രിയക്ക് ആശ്രയച്ചിരുന്നത്. ചിറ്റൂരിൽ ഇത്തരം ശസ്ത്രക്രിയ സാദ്ധ്യമായതോടെ ഇവിടങ്ങളിലെ സാധാരണക്കാരായ നിരവധി രോഗികൾക്ക് ഏറെ സഹായകമാകും.
ഡോ: പി എസ് കൃഷ്ണനുണ്ണിയും ഭാര്യ ഡോ:കെ. ദീപികയുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ ചിറ്റൂരിൽ ചാർജ് ഏറ്റെടുക്കുന്നത്. മുമ്പ് മണ്ണാർക്കാട് ഗവ: താലൂക്ക് ആശുപത്രിയിലും ഇത്തരത്തിലുള നിരവധി ശസ്ത്രക്രിയക്ക് ഈ ഡോക്ടർ ദമ്പതിമാർ നേതൃത്വം നല്കിയിട്ടുണ്ട്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സൂപ്രണ്ട് ഇൻ ചാർജ് ഡോ: അനൂപ്, ഡോ. രവി വർമ്മ, ഡോ. സിന്ധു, അനസ്ത്യേഷ്യ ഡോക്ടർമാരായ ഡോ: ദിവ്യ, കെ.ബി സംഗീത, നഴ്സുമാരായ എം. രാധാദേവി, എം. നീതു , എസ്. വിനിത, എസ്. സുമ , നഴ്സിംഗ് അസിസ്റ്റന്റുമാരായ കെ. ശങ്കരൻ, എസ്. റോസ്ലി, ആർ. ഷീജ തുടങ്ങിയവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |