പാലാ. ബാങ്കിൽ നിന്നെടുത്ത് സ്കൂട്ടറിൽ വച്ചിട്ടുപോയ ഒരു ലക്ഷം രൂപ മോഷ്ടിച്ച തൃശൂർ പട്ടിക്കാട് ചാലിയിൽ റോയിച്ചനെ (47) പാലാ പൊലീസ് അറസ്റ്റ് ചെയ്തു. പൈക സ്വദേശിയായ ജോസഫ് മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്കിൽ നിന്നെടുത്ത പണമാണ് റോയ് മോഷ്ടിച്ചത്. പാലാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. 72 സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പാലാ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു.കെ തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ, ജോഷി മാത്യു, രഞ്ജിത്ത്, എ.എസ്.ഐ. ബിജു കെ. തോമസ്, പൊലീസുകാരായ രഞ്ജിത്ത് ബാലകൃഷ്ണൻ, ജോഷി, ജസ്റ്റിൻ, സുമീഷ് മാക്മില്ലൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
'പൊൻമാൻ റോയി'.
പാലാ. ബാങ്കിൽ നിന്ന് പണമെടുത്ത് മടങ്ങുന്നവരെ നോക്കിവച്ച് പൊൻമാൻ മീൻപിടിക്കുന്നതുപോലെ പണം തട്ടിയെടുക്കുന്ന ഈ വിരുതൻ കുറ്റകൃത്യങ്ങളുടെ ലോകത്ത് 'പൊന്മാൻ റോയി ' എന്നാണ് അറിയപ്പെടുന്നത്. പാലാ പൊലീസ് മൂന്ന് രാവും പകലും ഉറക്കമൊഴിഞ്ഞ് നടത്തിയ പരിശ്രമത്തിലാണ് 'പൊൻമാൻ' കുടുങ്ങുന്നത്. പൈകയിൽ നിന്ന് പണവുമായി ബൈക്കിൽ മടങ്ങിയ റോയി പാലാ ടൗൺ പിന്നിട്ട് രാമപുരത്തെത്തി ഫെഡറൽ ബാങ്കിൽ 80000 രൂപ നിക്ഷേപിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വരെ പൊലീസ് ശേഖരിച്ചു.
ഏതാനും നാൾമുമ്പ് തൊടുപുഴയിൽ ബാങ്കിൽ നിന്നിറങ്ങിയ ആളിൽ നിന്ന് 4 ലക്ഷം രുപയും രാമപുരത്തെ ബാങ്കിൽ നിന്നിറങ്ങിയ ആളിൽ നിന്ന് 2 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ 25 കേസുകളിൽ ഇയാൾ പ്രതിയാണ്.
തട്ടിയെടുക്കുന്ന പണം കൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കുകയാണ് പതിവ്. അടുത്തിടെ ഒരു കാറിന് അഡ്വാൻസ് കൊടുത്തിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |