തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് ടാഗോർ തിയേറ്ററിൽ ഒരുക്കിയിരിക്കുന്ന ഭക്ഷണമെനുവിലെ പ്രധാന ആകർഷണം കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും! ഇതിനൊപ്പം കരിമീൻ പൊള്ളിച്ചതു മുതൽ മട്ടൻ കറി, ചോക്ലേറ്റ് പായസം ഉൾപ്പെടെ വിഭവ സമൃദ്ധം. അഞ്ച് പ്രത്യേക കൗണ്ടറുകളിൽ ചായ, ജ്യൂസ്, ഫ്രൂട്ട് സലാഡ്, കപ്പ- കടല പുഴുങ്ങിയത്, ഉണ്ണിയപ്പം എന്നിവയുമുണ്ട്. രാത്രിയിലാണ് കഞ്ഞിയും ചമ്മന്തിയും വിളമ്പുന്നത്.
563 പ്രതിനിധികൾക്ക് ജൈവവിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷണമൊരുക്കാൻ മാസങ്ങൾനീണ്ട ശ്രമം നടത്തിയത് കിസാൻസഭയുടെ നേതൃത്വത്തിൽ. 360 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന പന്തലാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളയിച്ചെടുത്ത അരിയും പച്ചക്കറികളുമാണ് ഉപയോഗിക്കുന്നത്.
കിളിമാനൂരിൽ നിന്ന് നെല്ല്, പാറശാലയിൽ നിന്ന് പച്ചമുളക്, വെഞ്ഞാറമൂട് നിന്ന് പയർ, അരുവിക്കര, പാലോട്, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നിന്ന് നേന്ത്രൻ, മറ്റ് മണ്ഡലം കമ്മിറ്റികളിൽ നിന്ന് ചേന, കത്തിരി, വെള്ളരി, വെണ്ട, പാവയ്‌ക്ക, ഇഞ്ചി, മരച്ചീനി തുടങ്ങിയവ. കരിമീനും ചെമ്മീനും ചിറയിൻകീഴിലെ കായൽക്കെട്ടിൽ വളർത്തിയെടുത്തത്. പള്ളിച്ചൽ വിജയൻ ചെയർമാനും മിൽമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. ഭാസുരാംഗൻ കൺവീനറുമായ കമ്മിറ്റിക്കാണ് ഭക്ഷണത്തിന്റെ ഏകോപനച്ചുമതല.
ഭക്ഷണ മെനു
ഇന്ന്
രാവിലെ ഇടിയപ്പം, ദോശ, അപ്പം, മുട്ടറോസ്റ്റ്, കുറുമ, ഏത്തക്കായ പുഴുങ്ങിയത്. ഉച്ചയ്‌ക്ക് ആറു കൂട്ടം തൊടുകറികളോടെ ഊണ്, കപ്പ, മട്ടൻകറി, ചിക്കൻഫ്രൈ. രാത്രി കഞ്ഞി, ചമ്മന്തി, പയർ തോരൻ, ചുട്ട പപ്പടം. ചപ്പാത്തിയും വെജിറ്റബിൾ കറിയും.
നാളെ
ഊണിനൊപ്പം കപ്പ ഇളക്കിയത്, നെത്തോലി പീര, ചെമ്മീൻ ചമ്മന്തി, കരിമീൻ പൊള്ളിച്ചത്. രാത്രി കഞ്ഞിയും ചമ്മന്തിയും ചപ്പാത്തിയും.
തിങ്കൾ
രാവിലെ പുട്ട്, പയർ, പപ്പടം, ഇടിയപ്പം, ദോശ, അപ്പം, കടലക്കറി, മുട്ടക്കറി. ഉച്ചയ്‌ക്ക് സദ്യ. അടപ്രഥമൻ, ചോക്ലേറ്റ് പായസം, അമ്പലപ്പുഴ പാൽപായസം എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |