@ സമരത്തിന് പിന്തുണയുമായി മേധാപട്കർ ഇന്ന് ആവിക്കലിൽ
കോഴിക്കോട്: ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ആവിക്കലിലെയും കോതിയിലെയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രാരംഭ പ്രവൃത്തി പോലും തുടങ്ങാൻ സാധിക്കാത്തത് നഗരത്തിന്റെ ഭാവി വികസന പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകുമോ ആശങ്ക ശക്തമാകുന്നു.
കേന്ദ്ര സർക്കാർ പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തിയാണ് 139.5 കോടിയുടെ ബൃഹത് പദ്ധതികൾ നഗരത്തിൽ നടപ്പാക്കാനിരുന്നത്. അടുത്ത വർഷം മാർച്ചിൽ പദ്ധതിയുടെ കാലാവധി അവസാനിക്കും. എന്നാൽ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോവാനാണ് ആവിക്കൽ ജനകീയ സമരസമിതിയുടെ തീരുമാനം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക മേധാപട്കർ ഇന്ന് ആവിക്കലിലെത്തും.
അഞ്ചുമാസം മാത്രം ശേഷിക്കെ ഒരിഞ്ച് പോലും മുന്നോട്ടുപോവാൻ കോർപ്പറേഷന് സാധിച്ചിട്ടില്ല. തുക വകയിരുത്തിയ പദ്ധതികൾ നടപ്പാക്കാൻ സാധിക്കാതെ വന്നാൽ അമൃതിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് വികസന പദ്ധതികൾക്ക് അനുമതി ലഭിക്കുമോ എന്ന ആശങ്കയും ശക്തമാണ്. മികച്ച കോർപ്പറേഷനുള്ള പുരസ്കാരം സ്വന്തമാക്കിയ കോഴിക്കോടിന് വലിയ തിരിച്ചടിയാണ് എസ്.ടി.പി പ്രവൃത്തി വൈകുന്നത്. നിർദ്ദിഷ്ട പ്ലാന്റുകൾ അടുത്ത വർഷം മാർച്ചോടെ പൂർത്തീകരിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുന്ന സാഹചര്യമായിരിക്കും കോർപ്പറേഷന് നേരിടേണ്ടി വരിക.
@ സമവായ സാദ്ധ്യതയില്ലാതെ
ജനുവരി 31ന് ആവിക്കലിൽ മണ്ണ്പരിശോധനയ്‌ക്കെത്തിയവരെ തടഞ്ഞായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. പിന്നീട്ട് കടലോരം കണ്ടത് അതിശക്തമായ പൊലീസ് നടപടികളും വൻ പ്രതിഷേധങ്ങളുമാണ്. സമരവും സംഘർഷവും ലാത്തിച്ചാർജും അറസ്റ്റുമെല്ലാം തുടർക്കഥയായതോടെ സമവായത്തിനുള്ള സാദ്ധ്യതകൾ മങ്ങുകയായിരുന്നു. ഇരു പ്രദേശങ്ങളിലെയും സമരസമിതിയും ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയാറല്ല.
കോർപ്പറേഷൻ ഭരണസമിതിയും സി.പി.എമ്മും സമരക്കാർക്കെതിരെ നടത്തിയ കടുത്ത ആരോപണങ്ങൾ പ്രശ്‌നം വഷളാക്കുകകയാണുണ്ടായത്. ആദ്യം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും പിന്നീട് മന്ത്രിയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടുത്ത പരമാർശങ്ങളുമായി രംഗത്തെത്തി. തീവ്രവാദി പരമാർശവും മാവോയിസ്റ്റ് ബന്ധവുമെല്ലാം സമരക്കാർത്തെതിരെ ഉയർന്നതോടെ യു.ഡി.എഫ് സമരത്തിന് പരസ്യപിന്തുണ നൽകി സജീവമായി. എം.കെ. മുനീർ എം.എൽ.എ വിഷയം നിയമസഭയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.
പദ്ധതിയ്ക്കായി കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ എൽ.ഡി.എഫും ബി.ജെ.പിയും ഒറ്റക്കെട്ടാണ്. യു.ഡി.എഫ് മറുപക്ഷത്തും. എന്നാൽ സമരത്തിൽ എല്ലാ പാർട്ടികളിലെ പ്രവർത്തകരും വിവിധ മത സമുദായിക സംഘടനകളും സജീവമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നും കുറുക്കുവഴികളിലൂടെ പദ്ധതി നടപ്പാക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്നുമാണ് സമരക്കാരുടെ ആരോപണം. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കോർപ്പറേഷൻ ഭരണസമതിയ്ക്കും സി.പി.എമ്മനും സാധിച്ചിട്ടില്ലെന്ന് സമരസമിതി പറയുന്നു.
സ്ത്രീകളും പ്രായമായവരും ഉൾപ്പടെ 350ഓളം പേർക്കെതിരെയാണ് കേസെടുത്തത്. സമര സമിതി കൺവീനർ ഇർഫാൻ ഹബീബ്, പ്രദേശത്തെ കൗൺസിലർ സൗഫിയ അനീഷിന്റെ ഭർത്താവ് അനീഷ് ഉൾപ്പടെ നിരവധി പേർ അറസ്റ്റിലായിരുന്നു. കോതിയിലും നിരവധി പേർക്കെതിരെ കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |