ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ നിന്ന് കണ്ടെത്തിയ 76 അതിദരിദ്ര കുടുംബങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭ സ്ഥാപനതല മേധാവികളുടെ യോഗം ചേർന്നു. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മൈക്രോ പ്ലാൻ യോഗത്തിൽ അംഗീകരിച്ചു. വിവിധ സർക്കാർ വകുപ്പുകൾ, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അടിയന്തരമായി നൽകേണ്ടത്, ഹ്രസ്വകാലയളവിൽ നൽകേണ്ടത്, ദീർഘകാലയളവിൽ നൽകേണ്ടത് എന്നിങ്ങനെ മൂന്നായി മൈക്രോ പ്ലാനുകൾ തരം തിരിച്ചു. റേഷൻ കാർഡ്, ഇലക്ഷൻ ഐ.ഡി, ആധാർ കാർഡ് എന്നിവ ഇല്ലാത്ത ഗുണഭോക്താക്കൾ അടിയന്തരമായി നൽകേണ്ട പട്ടികയിലാണെങ്കിൽ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് ഇവ നേടിയെടുക്കണമെന്നും കാലതാമസം കൂടാതെ ഇത് ലഭ്യമാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.
പാചകം ചെയ്ത ഭക്ഷണം, ഭക്ഷ്യക്കിറ്റ്, ക്ഷേമ പെൻഷൻ, ഹെൽത്ത് കാർഡ്, വീട് പുനരുദ്ധാരണം, ഭൂമിയും വീടും, കുടുംബശ്രീ അംഗത്വം, കുടിവെള്ള കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് അകൗണ്ട്, ആരോഗ്യ പ്രശ്ന പരിഹാരം, ടോയ്‌ലെറ്റ്, തൊഴിൽകാർഡ്, വികലാംഗ സർട്ടിഫിക്കറ്റ്, ആശ്വാസകിരൺ പദ്ധതി, ഷെൽട്ടർഹോം, സ്വയംതൊഴിൽ, നിയമസഹായം എന്നിവ ഗുണഭോക്താക്കളിൽ എത്തിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ചുമതല നൽകി.
ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സെക്രട്ടറി അരുൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |