കോഴിക്കോട്: കോഴിഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യ,സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കോഴിഫാമുകളും അറവുശാലകളും ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് സെക്രട്ടറിയുടെ വിശദീകരണം.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ചമ്പാടുള്ള ചിക്കൻ സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ജൂലായ് 12 ന് മിന്നൽ പരിശോധന നടത്തിയിരുന്നു. ചിക്കൻ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ലൈസൻസുണ്ടെന്ന് ഇരു സ്ഥാപനങ്ങളും സമർപ്പിച്ച റിപ്പോർട്ടുകളിൽ പറയുന്നു. സ്റ്റാളിനെതിരെ ഉയർന്ന പരിസ്ഥിതി നിയമ ലംഘനങ്ങൾ തെറ്റാണെന്നും പഞ്ചായത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയതായാണ് ഭക്ഷ്യവകുപ്പിന്റെ റിപ്പോർട്ട്. വീഴ്ചകൾ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരുന്നു. 20,000 രൂപ പിഴ ഒടുക്കിയിട്ടുണ്ട്. ഇപ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും റിപ്പോർട്ടിലുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ഭക്ഷ്യ,സിവിൽ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥർ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായും ഭക്ഷ്യ സെക്രട്ടറി കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |