തിരുവനന്തപുരം: കരമനയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രശസ്‌തമായ കൊച്ചണ്ണൻസ് ഹോട്ടലിന്റെ അതേപേരിൽ പൂജപ്പുരയിൽ തുറന്ന ഹോട്ടലിന് ആ പേര് ഉപയോഗിക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു. യഥാർത്ഥ കൊച്ചണ്ണൻസ് ഹോട്ടലിന്റെ ഉടമയായ സഫീർ നൽകിയ പരാതിയിലാണ് മൂന്നാം അഡിഷണൽ ജില്ലാകോടതിയുടെ (യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ) ഉത്തരവ്. സഫീറിന്റെ സഹോദരൻ ഫിറോസ് ഖാനാണ് കൊച്ചണ്ണൻസ് എന്ന പേരിൽ പുതിയ ഹോട്ടൽ ആരംഭിച്ചത്. കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എന്ന ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്‌തിരുന്നതാണ് സഫീറിന് തുണയായത്.
മട്ടൻ വിഭവങ്ങൾക്ക് പേരുകേട്ട കൊച്ചണ്ണൻസ് ഹോട്ടൽ 1946ൽ സഫീറിന്റെയും ഫിറോസ്ഖാന്റെയും പിതാവായ കൊച്ചണ്ണൻ എന്ന പീരുമുഹമ്മദാണ് ആരംഭിച്ചത്. പിതാവിന്റെ മരണശേഷം സഫീറിന്റെയും ഫിറോസ് ഖാന്റെയും പേരിലായിരുന്നു സ്ഥാപനമെങ്കിലും സഫീറാണ് സ്ഥാപനം നോക്കിനടത്തിയിരുന്നത്. കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എന്ന ട്രേഡ്മാർക്കും സഫീറിന്റെ പേരിലാണ്.
2019ൽ ഫിറോസ്ഖാൻ ഈ സ്ഥാപനത്തിന് മേലുള്ള തന്റെ എല്ലാ അവകാശങ്ങളും ഒഴിയുകയും ലൈസൻസ് ഉൾപ്പെടെ സഫീർന്റെ പേരിൽ മാറ്റിനൽകുകയും ചെയ്‌തു. എന്നാൽ ഇക്കൊല്ലം ആഗസ്റ്റിൽ ഫിറോസ് ഖാൻ ' കൊച്ചണ്ണൻസ് ഹോട്ടൽസിന്റെ സഹോദര സ്ഥാപനമെന്ന പേരിൽ പൂജപ്പുരയിൽ ഹോട്ടൽ തുടങ്ങുകയായിരുന്നു. തുടർന്നാണ് സഫീർ കോടതിയിലെത്തിയത്. അഡിഷണൽ ജില്ലാ ജഡ്ജി (III) ആർ. ജയകൃഷ്‌ണൻ, സഹോദരന്മാർ തമ്മിലുള്ള വസ്‌തുതർക്കമാണെന്ന എതിർഭാഗത്തിന്റെ വാദം തള്ളി. ട്രേഡ്മാർക്ക് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതിനാൽ ആ പേര് മറ്റൊരാൾക്ക് ഉപയോഗിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. സഫീറിനുവേണ്ടി അഡ്വക്കേറ്രുമാരായ ബിന്ദു ശങ്കരപിള്ള, ഖലീൽ ബിൻ റഫീഖ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |