നെയ്യാറ്റിൻകര: സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ നെയ്യാറ്റിൻകര ജനറൽ ആശുപത്രി റഫർ ചെയ്യാൻ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. താലൂക്കാശുപത്രിയിൽ നിന്ന് ജനറൽ ആശുപത്രി പദവിയിലെത്തി വർഷങ്ങൾ പിന്നിട്ടിട്ടും പേരിൽ മാത്രമായി ജനറലാകുന്ന ആശുപത്രിയിൽ, സൗകര്യങ്ങൾ ഇപ്പോഴും താലൂക്ക് തലത്തിലാണെന്നാണ് രോഗികളുടെ പരാതി. പുതിയ പദവിക്കനുസരിച്ചുളള ചികിത്സാസൗകര്യങ്ങളൊരുക്കാൻ അധികൃതർക്ക് ഇനിയും കഴിയാത്തതിൽ രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധം ശക്തമാണ്. താലൂക്കിലെ പല മേഖലകളിൽ നിന്നായി ആയിരത്തിലധികം രോഗികൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും മതിയായ ഡോക്ടർമാരില്ലാത്തതും, കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട ചികിത്സവിഭാഗങ്ങളിൽ വിദഗ്ദ്ധർ ഇല്ലാത്തതും, രോഗികൾക്ക് ദുരിതം സമ്മാനിക്കുന്നു. റോഡപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിൽപ്പെട്ടും ഇവിടെയെത്തുന്നവരെയെല്ലാം പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്യുകയാണ് ഇവിടത്തെ രീതി. മികച്ച ഡോക്ടർമാരില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള സമീപനത്തിന് ആശുപത്രി വൃത്തങ്ങൾ നിർബന്ധിതരാകുന്നത്. അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളടക്കമുള്ള മറ്റ് ആശുപത്രികളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്.
സർവത്ര പ്രശ്നങ്ങൾ
ജനറൽ ആശുപത്രി പദവിയിലുളള ഒരു ആശുപത്രിക്ക് പ്രവർത്തിക്കാൻ കുറഞ്ഞത് 92 ഡോക്ടർമാരെങ്കിലും വേണ്ടിടത്ത് ഒ.പിയിലും കാഷ്വാലിറ്റിയിലും വാർഡിലുമായി ഇവിടെ നിലവിലുള്ളത് 35ന് താഴെ ഡോക്ടർമാരും ജീവനക്കാരുമാണ്. രാത്രിയിലെത്തുന്നവർ ചികിത്സയ്ക്കായി മണിക്കൂറുകളോളമാണ് കാത്തുനിൽക്കുന്നത്. ആശുപത്രിയിലെ നെഫ്രോളജി,ന്യൂറോളജി,ഹൃദ്രോഗ വിഭാഗങ്ങളിലൊന്നും ഡോക്ടർമാരില്ലായെന്നത് ഏറെ ആശങ്കപ്പെടുത്തുന്നു. ഓർത്തോ, ജനറൽ വിഭാഗങ്ങളിലായി കുറഞ്ഞത് ഒരു ഡോക്ടറും ഒരു സീനിയർ സിവിൽ സർജനും ഉണ്ടാകേണ്ടിടത്ത് ഇവിടെ പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ മാത്രമാണുള്ളത്.
വിദൂരതയിൽ ട്രോമോ കെയർ യൂണിറ്റ്
2013ൽ ട്രോമോ കെയർ യൂണിറ്റ് തുടങ്ങാനായി വാങ്ങിയ ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു. ആശുപത്രിയിലെ ഒരു കെട്ടിടം യൂണിറ്റിനായി സജ്ജീകരിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ നിലവിൽ ഇവിടെ അത്യാഹിതവിഭാഗമാണ്. 6 മാസം മുമ്പ് ആശുപത്രി വികസനത്തിന്റെ ഭാഗമായി 2 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും, അത് ഇന്നും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |