കൊച്ചി: ഇടുങ്ങിയ ദേശീയപാത, മണിക്കൂറുകളുടെ ബ്ളോക്ക്, നൂറുകണക്കിന് ജീവനെടുത്ത, ആയിരങ്ങളെ അപകടത്തിലാക്കിയ ദുരിതം അവസാനിക്കാൻ ഇനി 30 മാസം. ദേശീയപാത 66ൽ ഇടപ്പള്ളി- മൂത്തകുന്നം ഭാഗത്തെ വികസനങ്ങൾക്ക് ശരവേഗം. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മണ്ണുമിടിച്ച് ഭൂമി നിരപ്പാക്കുന്ന ജോലികൾ ദ്രുതഗതിയിലാണ്.
കരാറുകാരായ ഓറിയന്റൽ കൺസ്ട്രക്ഷൻസിന്റെ ജോലിക്കാരും യന്ത്രങ്ങളും രാവിലെ എട്ടിനു മുന്നേ പണിതുടങ്ങും. വൈകിട്ട് ആറിന് ശേഷവും പലയിടത്തും പണി തുടരുന്നുമുണ്ട്.
ഇടപ്പള്ളി-മൂത്തകുന്നം വരെയുള്ള ഭാഗത്തെ 24കിലോമീറ്ററിലെ നിർമ്മാണം 30 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് എൻ.എച്ച്.എ.ഐ ലക്ഷ്യമിടുന്നത്. അവരുടെ യാർഡുകളും തുറന്നിട്ടുണ്ട്.
ചേരാനല്ലൂർ, ഇടപ്പള്ളി നോർത്ത്, ആലങ്ങാട്, മൂത്തകുന്നം, വടക്കേക്കര, വരാപ്പുഴ, കോട്ടുവള്ളി, പറവൂർ വില്ലേജുകളിലായി 30ഹെക്ടറാണ് ഏറ്റെടുത്തത്. സ്ഥലവും കെട്ടിടങ്ങളും വിട്ടുനൽകിയവർക്ക് 1,401 കോടി രൂപ നഷ്ടപരിഹാരം നൽകി. ജൂൺ- ജൂലായ് മുതൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. 1,075 കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചുമാറ്റി. 157എണ്ണം കൂടി പൊളിക്കാനുണ്ട്. ഇതിൽ 24എണ്ണം കോടതി സ്‌റ്റേയിൽ കുരുങ്ങി. 24 കിലോമീറ്ററിലെ മരങ്ങളും വെട്ടിനീക്കി.
ഏറ്റെടുക്കാൻ നാമമാത്ര സ്ഥലം
സ്ഥലമേറ്റെടുപ്പ് 99ശതമാനവും പൂർത്തിയായി. ചിലയിടങ്ങളിലെ വ്യാപാരികൾക്ക് ലൈസൻസ് ഇല്ലാത്തത് പ്രശ്‌നമായുണ്ട്. വിരലിലെണ്ണാവുന്ന ഇത്തരം സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കത്ത് വാങ്ങിയശേഷം നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇങ്ങനെ ലൈസൻസോ കത്തോ ഇല്ലാത്തവരെ നോട്ടീസ് നൽകി രണ്ടു മാസം കൊണ്ട് ഒഴിപ്പിക്കും. അങ്ങനെ വന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല.
മേൽപ്പാലവും അടിപ്പാതയും
ചേരാനല്ലൂർ ജംഗ്ഷനിലും ലുലു മാളിന് സമീപത്തും മേൽപ്പാലങ്ങളും ചെറായി- പറവൂർ റോഡ് മുറിച്ചുകടക്കുന്ന ഭാഗത്ത് അടിപ്പാതയുമുണ്ടാകും. ഇരു വശങ്ങളിലെയും സർവീസ് റോഡുകൾ ഉൾപ്പെടെ 45മീറ്ററിൽ ആറുവരിപ്പാതയാണ് നിർമ്മിക്കുക.
ഇടപ്പള്ളി- മൂത്തകുന്നം ദൂരം- 24 കിലോമീറ്റർ
ഏറ്റെടുത്തത്- 30ഹെക്ടർ
നഷ്ടപരിഹാരം നൽകിയത്- 1,401കോടി
പൊളിച്ച കെട്ടിടങ്ങൾ - 1,075എണ്ണം
പൊളിക്കാനുള്ളത്- 157
സ്റ്റേ വാങ്ങിയത്- 24 എണ്ണം
നഷ്ടപരിഹാരം
ഭൂമിയുടെ വില + വീടിന്റെ എസ്റ്റിമേറ്റ് തുക + വീട് പൂർണമായി ഒഴിഞ്ഞ് പോകേണ്ടി വന്നാൽ 2.86ലക്ഷം അധിക തുക
സ്ഥലവില
കൂടുതൽ- ഇടപ്പള്ളി- 22ലക്ഷം രൂപ
കുറവ്- മൂത്തകുന്നം- മൂന്ന് ലക്ഷം
സ്ഥലമേറ്റെടുപ്പ് കൃത്യമായി പൂർത്തീകരിക്കാനായി. റവന്യൂ വകുപ്പിന്റെ ചുമതലകൾ അതിവേഗമാണ് നിർവഹിക്കപ്പെട്ടത്
സി. പത്മചന്ദ്രക്കുറുപ്പ്
ഡെപ്യൂട്ടി കളക്ടർ എൽ ആൻഡ് എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |