തിരുവനന്തപുരം: നഗരത്തിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ സഭകൾ ആരംഭിക്കാൻ പദ്ധതിയിട്ട് നഗരസഭ. വിവിധ വകുപ്പുകളുടെ സഹായത്തോടെ തൊഴിൽ സംരഭക സാദ്ധ്യതകളും തൊഴിൽ പരിശീലന സാദ്ധ്യതകളും പരിചയപ്പെടുത്തി തൊഴിലിനായി പ്രാപ്തമാക്കുന്നതടക്കമുള്ള സമഗ്രമായ തൊഴിൽ ആസൂത്രണം നടത്തുന്നതിനാണ് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രാഥമിക ഘട്ട ചർച്ച നഗരസഭ പൂർത്തിയാക്കി. തുടർന്ന് കൗൺസിൽ അംഗീകാരത്തിന് ശേഷം തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് പദ്ധതി. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകണമെന്ന സർക്കാർ പദ്ധതി നഗരസഭയിലും പ്രാവർത്തികമാക്കാനാണ് ആലോചന.
തൊഴിൽ രഹിതരുടെ എണ്ണം നഗരത്തിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിൽ സഭകളും തൊഴിൽ മേളയും സംഘടിപ്പിക്കണമെന്ന ആവശ്യം ഉയർന്ന് വന്നിട്ട് നാളുകളേറെയായി.
സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമർദ്ദം ഏറിയപ്പോഴാണ് നഗരസഭ തന്നെ ഇക്കാര്യത്തിന് മുൻകൈയെടുത്തത്. തൊഴിൽ നേടുന്നവർ, സ്വയം തൊഴിൽ സംരംഭകർ, തൊഴിൽ ദായകസംരഭകർ, സംരംഭ പുനരുജ്ജീവനം ആവശ്യമുള്ളവർ, സംരംഭകത്വ മികവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കാണ് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്.
തൊഴിൽ സഭാ സംഘാടക സമിതി
മേയർ അദ്ധ്യക്ഷയായ സംഘാടക സമിതിയിൽ ഉപാദ്ധ്യക്ഷനായി ഡെപ്യൂട്ടി മേയറും കൺവീനറായി നഗരസഭ തലത്തിൽ രൂപികരിക്കണം. വാർഡ് തലത്തിൽ വാർഡ് കൗൺസിലർ കൺവീനറായും യുവജന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, ചെറുകിട സംരംഭക സംഘടന പ്രതിനിധികൾ,എ.ഡി.എസ് പ്രതിനിധികൾ എന്നിവരാണ് അംഗങ്ങൾ.
തൊഴിൽ രഹിതരുടെ സർവേ നടത്തിയില്ല
നഗരത്തിലെ തൊഴിൽ രഹിതരെ കണ്ടെത്താൻ നഗരസഭ സർവേ നടത്തിയിട്ടില്ല. തൊഴിൽ വകുപ്പ് ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കുന്നുണ്ടെങ്കിലും നഗരസഭയുടെ പങ്കാളിത്വം ഇല്ലെന്നാണ് ആക്ഷേപം. സർവേ നടത്തണമെന്നുള്ളത് കാലങ്ങളായിട്ടുള്ള നിർദ്ദേശമാണെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. പ്രാഥിക കണക്കനുസരിച്ച് നഗരത്തിലെ 100വാർഡിലും കൂടി 5000ത്തോളം യുവാക്കൾ തൊഴിരഹിതരാണെന്നാണ് കണ്ടെത്തൽ. കൃത്യമായ വിവരം സർവേയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. തൊഴിൽ രഹിതരിൽ കൂടുതലും കൊവിഡ്, ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടവരാണ്. വിദേശ രാജ്യങ്ങളിൽ കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ടവരും നഗരത്തിലുണ്ട്. വാർഡ് അടിസ്ഥാനത്തിൽ സർവേ നടത്തി അവർക്ക് വേണ്ടി സമയബന്ധിതമായി തൊഴിൽ സഭയും മേളകളും സംഘടിപ്പിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |