വർക്കല: നീരുറവകളുടെ നാട്ടിൽ കുടിവെള്ള പദ്ധതികൾ പെരുവഴിയിൽ. ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഹരിഹരപുരം തുമ്പിൽത്തൊടി ശുദ്ധജലസ്രോതസ് സംരക്ഷണമില്ലാതെ നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പദ്ധതികൾ പലതുണ്ടെങ്കിലും അത് നടപ്പിലാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് കായലിലേക്കൊഴുകി പാഴാകുന്നത്. വേനൽക്കാലത്ത് ദൂരസ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ കുളിക്കാൻ തുമ്പിൽത്തൊടിയിലെത്തുന്നുണ്ട്. കുന്നിൻചെരുവുകളിലെ നീരുറവകളിലെ ജലം തടഞ്ഞുനിറുത്താൻ കൽക്കെട്ടും സമീപം കുളിപ്പുരകളും തയാറാക്കിയിട്ടുണ്ട്. ഒഴുകിയെത്തുന്ന വെള്ളം സൗകര്യപൂർവം ഉപയോഗിക്കാനായി പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക കുളിപ്പുരയുമുണ്ട്. എന്നാലിപ്പോൾ കുളിക്കടവും പരിസരവും കാടുമൂടിക്കിടക്കുകയാണ്. വെള്ളം സംഭരിക്കാനുള്ള കൽക്കെട്ടിൽ മാലിന്യവും നിറഞ്ഞു. സമീപത്തെ മരങ്ങളിലെ ഇലകളും മറ്റും വീണ് അഴുകി പായൽ മൂടിയ നിലയിലാണ്. മദ്യക്കുപ്പികളും മാലിന്യവും നിറഞ്ഞ കൽക്കെട്ടിലെ വെള്ളമാണ് സ്ത്രീകൾ കുളിക്കുന്ന ഭാഗത്ത് ഒഴുകിയെത്തുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു.
ലക്ഷ്യം കാണാതെ പദ്ധതി
രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ല. കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഇലകമൺ പഞ്ചായത്തിന്റെ അധീനതയിലുള്ള തുമ്പിൽത്തൊടി കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഇലകമൺ പഞ്ചായത്ത് ഭരണസമിതി 30 ലക്ഷം രൂപയുടെ തൂമ്പിൽത്തൊടി പദ്ധതി ആവിഷ്കരിച്ചിരുന്നു. ഹരിഹരപുരം കായലിനോട് ചേർന്ന തുമ്പിൽത്തൊടിയിലെ ഉറവകളുടെ പ്രഭവസ്ഥാനത്ത് കിണർ തയാറാക്കി ജലം സംഭരിച്ച് ടാങ്കിലേക്ക് പമ്പ് ചെയ്ത് ഉയർന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി ലക്ഷ്യം കാണാതെ പോയി.
ഇതിനു സമീപം പള്ളിത്തൊടിയിൽ വി. ജോയി എം.എൽ.എ മുൻകൈയെടുത്ത് 1.52 കോടി രൂപ ചെലവിട്ട് കുടിവെള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനോദ്ഘാടനവും നടത്തി. അതിനാൽ ഇനി തുമ്പിൽത്തൊടിയിൽ പുതിയ പദ്ധതി വരാനുള്ള സാദ്ധ്യത കുറവാണ്.
പ്രതിഷേധവും ശക്തം
പ്രദേശവാസികൾ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന തുബിൽത്തൊടിയിലെ പ്രകൃതിദത്ത ശുദ്ധജലസ്രോതസ് നശിക്കുന്നതിൽ പ്രതിഷേധവും ശക്തമാണ്. വേനൽക്കാലത്ത് ഹരിഹരപുരം പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകാറുണ്ട്. എപ്പോഴും സമൃദ്ധമായി ജലം ലഭിക്കുന്ന തുമ്പിൽത്തൊടിയെയാണ് കുളിക്കാനും തുണി കഴുകാനുമെല്ലാം ജനം ആശ്രയിക്കുന്നത്. അതിനാൽ പരിസരം വൃത്തിയാക്കി നീരുറവ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |