തിരുവനന്തപുരം: ചാർക്കോൾ സ്‌കെച്ചിൽ കേരള സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ കോറിയിട്ട രേഖാചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുളള സെർച്ച് കമ്മിറ്റി വിവാദവുമായി ബന്ധപ്പെട്ട് സർവകലാശാല വാർത്തകളിൽ നിറഞ്ഞുനിൽക്കെയാണ് പാളയത്തെ സർവകലാശാല ആസ്ഥാനത്ത് പ്രോ-വൈസ്‌ചാൻസലർ പി.പി.അജയകുമാറിന്റെ ചിത്രപ്രദർശനം പ്രശംസ പിടിച്ചുപറ്റുന്നത്. സമ്മർദ്ദങ്ങൾക്കിടയിൽ നടക്കുന്ന ചിത്രപ്രദർശനം മനസിനൊരു സുഖമാണെന്ന് അജയകുമാർ പറഞ്ഞു. സർവകലാശാല ജീവനക്കാരുടെ സംഘടനയായ ധമനിയാണ് ഇഷിക എന്ന പേരിൽ അജയകുമാറിന്റെയും സർവകലാശാലയിലെ മറ്റ് ജീവനക്കാരുടെയും ചിത്രപ്രദർശനവും ആർട് എക്‌സിബിഷനും സംഘടിപ്പിച്ചിരിക്കുന്നത്.
മഹാത്മാഗാന്ധി,വൈലോപ്പിളളി,അയ്യപ്പപ്പണിക്കർ,ഒ.എൻ.വി, എം.എൻ.വിജയൻ,ടാഗോർ,എം.ടി.വാസുദേവൻ നായർ, ചെഗുവേര എന്നിവരുടെ രേഖാചിത്രങ്ങൾ അജയകുമാറിന്റെ ചിത്രപ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പകർത്തിയ അമ്മയുടെ ചിത്രവും അജയകുമാർ ചാർക്കോളിൽ കോറിയിട്ടിട്ടുണ്ട്. പറശിനിക്കടവിൽ മുത്തപ്പൻ തെയ്യം കെട്ടുന്ന പുതിയ പറമ്പത്താണ് അജയകുമാറിന്റെ അമ്മയുടെ തറവാട്.തെയ്യം കലാകാരന്മാർ ഉൾപ്പെട്ട കുടുംബമാണ്.കണ്ണൂർ മൊറാഴയിലെ സെൻട്രൽ യു.പി സ്‌കൂളിൽ പഠിക്കുമ്പോഴാണ് വരച്ച് തുടങ്ങിയത്.കോഴിക്കോട് സർവകലാശാലയിലെത്തി വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ തിരക്കിലായതോടെ ചിത്രംവര ഉപേക്ഷിച്ചു. 30 വർഷത്തിന് ശേഷം 2010ലാണ് സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ചിത്രംവരയ്‌ക്കുന്നത്. സർവകലാശാല ബോട്ടണി വിഭാഗത്തിലെ ഫോട്ടോഗ്രാഫറായിരുന്ന ജോണിന്റെയടുത്ത് എണ്ണച്ചായ ചിത്രരചന ഇപ്പോഴും പഠിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 29 വർഷം കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലായിരുന്നു. പിന്നീട് കേന്ദ്രം ഡയറക്‌ടറുമായി. കഴിഞ്ഞ നാല് വർഷമായി പി.വി.സിയാണ്. ഉളളൂർ പ്രശാന്ത് നഗറിലാണ് താമസം. ഭാര്യ കെ.എം.ഷീല മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ്. മകൻ അർജുൻ ചാർട്ടേഡ് അക്കൗണ്ടന്റും മകൾ അരുണ വർക്കല എസ്.എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |