ന്യൂഡൽഹി: മലയിൻകീഴ് പീഡനക്കേസിൽ പ്രതിയായ എസ്.എച്ച്.ഒ സൈജുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സൈജു പീഡിപ്പിച്ചതായി പരാതി നൽകിയ യുവതിയുടെ ഹർജിയാണ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് ബി.വി.നാഗരത്ന എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. കേരള ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.
ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിത ഡോക്ടറായ യുവതി തന്റെ പേരിലുള്ള കടകൾ വാടകയ്ക്ക് നൽകിയവരുമായുള്ള തർക്കം പരിഹരിക്കുന്നതിന് മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അവിടെ സി.ഐയായിരുന്ന സൈജുവിനെ കാണുന്നത്. ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുമ്പോൾ സൈജു വീട്ടിലെത്തി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പിന്നീട് പലപ്പോഴായി വീട്ടിലെത്തി പീഡിപ്പിച്ചെന്നും പണം കടം വാങ്ങിയതായും വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഈ ബന്ധത്തെ തുടർന്ന് യുവതി വിവാഹമോചിതയായി. വിദേശയാത്രയും മുടങ്ങി. താൻ ഭാര്യയുമായി വേർപിരിഞ്ഞതായും വിവാഹം കഴിക്കാമെന്നും സൈജു ഉറപ്പ് നൽകിയിരുന്നു. വർഷങ്ങളായി കബളിപ്പിച്ച സൈജു കഴിഞ്ഞ ഡിസംബറിൽ വീണ്ടും വീട്ടിലെത്തിയ ശേഷം ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി പരാതിയിൽ പറയുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കൂടിയാണ് എ.വി.സൈജു.
പരാതി നൽകാൻ വൈകിയതെന്തെന്ന് സുപ്രീം കോടതി
മലയിൻകീഴ് പീഡനക്കേസിൽ എന്തുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് പരാതിക്കാരിയായ വനിത ഡോക്ടറോട് സുപ്രീം കോടതി. പ്രതിയായ എസ്.എച്ച്.ഒ സൈജുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഈ ചോദ്യമുന്നയിച്ചത്. 2019ൽ നടന്ന പീഡനത്തിൽ പരാതി നൽകാൻ വൈകിയത് അപ്പോൾ അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്നാണ് ഹർജിക്കാരി കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |