കയ്പമംഗലം: ഭാഗ്യം വിറ്റാണ് ഗോപാലകൃഷ്ണൻ കാക്കാത്തുരുത്തി (71) ജീവിതം നയിക്കുന്നത്. പക്ഷേ ലഹരിയെന്ന നിർഭാഗ്യം ചുറ്റിവരിയുന്ന കുട്ടികളെയും കുടുംബങ്ങളെയും കണ്ടുകണ്ട് എഴുത്തുകാരനായി. ഇപ്പോൾ 'നമ്മുടെ മക്കളെ നന്നായി വളർത്താം' എന്ന സ്വന്തം പുസ്തകവുമായി ഗ്രാമാന്തരങ്ങളിൽ സൈക്കിളിൽ നിരന്തര യാത്രയിലാണ്.
ഒരു മാസക്കാലമായി സൈക്കിളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിൽ നിന്ന് ഉയർന്നു കേൾക്കുന്നത് നല്ലൊരു നാളേക്കായുള്ള സ്വപ്നങ്ങളാണ്. പുസ്തകത്തിന്റെ പരസ്യവണ്ടിയാണ് ഈ സൈക്കിൾ. ഒപ്പം ഉപജീവനത്തിനുള്ള ലോട്ടറിയും കൂടെ വിൽക്കുന്നു.
എച്ച് ആൻഡ് സിയുടെ സഹസ്ഥാപനമായ സൺഷൈൻ ബുക്സാണ് പുസ്തകം അച്ചടിച്ചത്. 35 പേജിൽ പുസ്തകം ഇറക്കാനായി 13,000 രൂപ ഗോപാലകൃഷ്ണൻ ചെലവിട്ടു. 30 രൂപയാണ് വില. ഇറക്കിയ 500 കോപ്പിയിൽ ഒരു മാസം കൊണ്ട് ഗോപാലകൃഷ്ണന് വിൽക്കാനായത് 200 കോപ്പിയാണ്. എങ്കിലും നിരാശനല്ല. സാമൂഹിക ജീവിയെന്ന നിലയിലുള്ള കടമ ഇങ്ങനെയെങ്കിലും നിർവഹിക്കാനായല്ലോ എന്ന ചാരിതാർത്ഥ്യമാണ് അദ്ദേഹത്തിന്.
സ്വജീവിതം അപരന് കൂടി ഗുണമുണ്ടാകാൻ ഉപകരിക്കുന്നതാകണം എന്ന നിർബന്ധമുള്ളതിനാൽ നാട്ടിലെ അംഗൻവാടിക്ക് സ്വന്തം സ്ഥലം വിട്ടുകൊടുത്തയാളാണ് ഗോപാലകൃഷ്ണൻ. മക്കൾക്ക് അവർക്ക് ഇഷ്ടപ്പെട്ട നിലയിൽ മികച്ച വിദ്യാഭ്യാസം നൽകി. ഭാര്യ അമൃതകുമാരിക്കും സംഗീത അദ്ധ്യാപികയായ മൂത്തമകൾ ആശയ്ക്കുമൊപ്പമാണ് താമസം. രണ്ടാമത്തെ മകൾ അനുപമ എം.ബി.എ കഴിഞ്ഞ് അഹമ്മദാബാദിൽ ജോലി ചെയ്യുന്നു. ഗോപാലകൃഷ്ണൻ 1978 മുതൽ 30 വർഷക്കാലം വിശാഖപട്ടണത്ത് പോർട്ടിലും കപ്പലിലുമായി പാചകക്കാരനായിരുന്നു. അക്കാലത്ത് സജീവമായി ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചു. 15 വർഷമായി നാട്ടിലും പൊതുരംഗത്ത് സജീവമാണ്. എഴുത്തുകാരനായ അശോകൻ ചരുവിലാണ് ഗോപാലകൃഷ്ണന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
ശാരീരികമായും മാനസികമായും കുഞ്ഞുങ്ങൾ വളർന്ന് രൂപപ്പെടേണ്ടതുണ്ട്. ആ കുഞ്ഞു മസ്തിഷ്കങ്ങളുടെ ആരോഗ്യകരമായ വളർച്ചയിലൂടെയേ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യ സമ്പൂർണമായ ഭാവി കെട്ടിപ്പടുക്കാനാകൂ. കുട്ടികളെ എങ്ങനെ രാഷ്ട്രത്തിന്റെ സമ്പത്താക്കാം എന്ന അന്വേഷണമാണ് ഈ പുസ്തകം
- ഗോപാലകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |