പറവൂർ: നഗരത്തിലെ പഷ്ണിത്തോട്ടിൽ അറവ് മാലിന്യം തള്ളിയ മാഞ്ഞാലി സ്വദേശി അഭിനാസിനെ പിടികൂടി. ഞായറാഴ്ച രാവിലെ നാലിന് കുഡുംബിസ്ഥാനം മാർക്കറ്റിന് സമീപത്തുവച്ചു രാത്രികാല പട്രോളിംഗ് നടത്തിയിരുന്ന നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരാണ് ഇത് കണ്ടെത്തിയത്.
പോത്തിനെ അറുത്തതിന്റെ അവശിഷ്ടങ്ങൾ ബക്കറ്റുകളിലാക്കി ഓട്ടോയിൽ കൊണ്ടുവന്നാണ് തള്ളിയത്. കുറച്ചു തള്ളിയപ്പോഴേക്കും ജീവനക്കാർ കണ്ടു. അറവ് മാലിന്യം കൊണ്ടുവന്ന ഓട്ടോറിക്ഷ പിടിച്ചെടുത്ത് നഗരസഭാ ഓഫീസിലേക്ക് മാറ്റി. 25,000 വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ പറഞ്ഞു. നഗരസഭയിലെ പറവൂത്തറ മുതൽ കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളി വരെ ഏകദേശം മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുള്ളതാണ് പഷ്ണിത്തോട്. രൂക്ഷമായ മാലിന്യം തള്ളൽ തോടിന് സമീപത്ത് താമസിക്കുന്നവരെ ദുരിതത്തിലാക്കുകയാണ്. വരും ദിവസങ്ങളിൽ പട്രോളിംഗ് ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |