തല്ലിക്കൊന്നത് പതിമൂന്നുപേരെ കടിച്ചുപരിക്കേൽപ്പിച്ച നായയെ
പയ്യന്നൂർ: നഗരത്തിലും കരിവെള്ളൂരിലുമായി 13 പേരെ കടിച്ച തെരുവുനായയെ തല്ലിക്കൊന്നതിനെതിരെ കേസ്.തൃശൂർ ആസ്ഥാനമായി മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ എന്ന സംഘടനയുടെ ഭാരവാഹി വിവേക് വിശ്വനാഥ് നൽകിയ പരാതിയിലാണ് ഒരുസംഘം ആളുകളുടെ പേരിൽ പയ്യന്നൂർ പൊലീസ് കേസെടുത്തത്.നായയെ കൊല്ലുന്നതിന്റെ വീഡിയോയും ചത്ത നായയുടെ പടവും സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
ദൃശ്യങ്ങളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.പയ്യന്നൂരും പരിസരങ്ങളിലുമായി കഴിഞ്ഞ ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായാണ് തെരുവുനായ 13 പേരെ കടിച്ചത്.ഇതിൽ രണ്ടു വിദ്യാർത്ഥികളും പെട്ടിരുന്നു.ബുധനാഴ്ച സന്ധ്യയോടെ നായ കരിവെള്ളൂരിൽ നാലു പേരെ കടിച്ചിരുന്നു.വ്യാഴാഴ്ച രാവിലെ എട്ടോടെ സെൻട്രൽ ബസാറിലും ഗവ.ആശുപത്രി റോഡിലും സഹകരണ ആശുപത്രിക്ക് സമീപത്തുമായാണ് നായ പരാക്രമം കാട്ടിയത്.കടിയേറ്റവരെയെല്ലാം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പയ്യന്നൂരിൽ പരക്കെ ഭീഷണി സൃഷ്ടിക്കുന്നതിനിടെയാണ് ഒരു സംഘം നാട്ടുകാർ നായയെ പിന്തുടർന്ന് തല്ലിക്കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |