വിമാനയാത്രക്കാരും രോഗികളും വലഞ്ഞു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധത്തിൽ വലഞ്ഞ് ജനം. ഇന്നലെ രാവിലെ 8.30നാണ് സമരം ആരംഭിച്ചത്. നഗരപരിധിയിൽ പ്രധാന ജംഗ്ഷനുകളായ ചാക്ക, തിരുവല്ലം എന്നിവിടങ്ങളിലായിരുന്നു വഴി തടയൽ സമരം.
ദേശീയപാത കടന്നുപോകുന്ന ചാക്കയിൽ രാവിലെ എട്ടിന് തന്നെ സ്ത്രീകളും കന്യാസ്ത്രീകളും ഇടവക വികാരികളും ഉൾപ്പെടെയുള്ള സമരക്കാരെത്തി. പിന്നാലെ മത്സ്യബന്ധന വള്ളങ്ങൾ കെട്ടിവച്ച വലിയവാഹനങ്ങൾ റോഡിന് കുറുകെയിട്ടു. ചാക്ക ഫ്ളൈഓവർ ആരംഭിക്കുന്ന ഇരുവശം, ഫ്ലൈഓവർ തീരുന്ന സ്ഥലം, ഫ്ളൈഓവറിന് താഴെയുള്ള സർവീസ് റോഡ് എന്നിവിടങ്ങളിൽ വള്ളങ്ങൾ കെട്ടിവച്ച വാഹനം റോഡിന് കുറുകെയിട്ടശേഷം സമരക്കാർ റോഡിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ചാക്കയിൽ റോഡ് തടഞ്ഞതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക് നഗരത്തിലെത്തുന്ന ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. രാവിലെ ചാക്കയിലെ സമരം സമരസമിതി കൺവീനർ യൂജിൻ പെരേര ഉദ്ഘാടനം ചെയ്‌തു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യവുമായി പ്രതിഷേധറാലി നടത്തി. സമരത്തെക്കുറിച്ച് അറിയാതെ വന്ന എല്ലാ വാഹനങ്ങളും സമരക്കാർ തടഞ്ഞു. പല യാത്രക്കാരോടും സമരക്കാർ മോശമായി സംസാരിച്ചെന്ന് ആക്ഷേപമുണ്ട്. വാഹനങ്ങളിൽ കൈകൊണ്ടടിച്ചും കയർത്ത് സംസാരിച്ചുമാണ് സമരക്കാർ പെരുമാറിയതെന്നാണ് ആരോപണം.
പിന്തിരിക്കാൻ ആദ്യം പൊലീസ് ശ്രമിച്ചപ്പോൾ സമരക്കാർ പൊലീസിന് നേരെ തിരിഞ്ഞു. തുടർന്ന് വന്ന വാഹനങ്ങൾ സമരക്കാർ തടഞ്ഞപ്പോൾ പൊലീസ് ഇടപെട്ടില്ല. വഴിയാത്രക്കാരെ തടഞ്ഞപ്പോൾ പൊലീസ് ഇടപ്പെട്ട് അവരെ കടത്തിവിട്ടു. ചാക്കയിലെ റോഡ് ഉപരോധത്തിൽ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.
വിമാനയാത്രികരും
രോഗികളും വലഞ്ഞു
ശംഖുംമുഖത്തോട്ടും വിമാനത്താവളത്തിലേക്കുമുള്ള റോഡ് സമരക്കാർ മത്സ്യബന്ധനവല കെട്ടിയും വാഹനങ്ങൾ കുറകെയിട്ടും അടച്ചു. ആറ്റിങ്ങലിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകാനെത്തിയ ഒരു കുടുംബത്തെ സമരക്കാർ തടഞ്ഞശേഷം വണ്ടിയിൽ നിന്ന് ഇറക്കിവിട്ടു. തർക്കമൊഴിവാക്കാൻ ആ കുടുംബം കാൽനടയായാണ് വിമാനത്താവളത്തിലെത്തിയത്.
ആറ്റിങ്ങൽ ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങൾ കരിക്കകം ക്ഷേത്രത്തിന് സമീപത്തുള്ള ഇടറോഡ് വഴിയാണ് തിരിച്ചുവിട്ടത്. വാഹനങ്ങൾ കൂടി ഈ റോഡും ബ്ലോക്കായതോടെ പലരും വൈകിയാണെത്തിയത്. സമയത്തിനെത്താതെ വന്നതിനാൽ വിമാനം നഷ്ടപ്പെട്ടെ സംഭവവുമുണ്ട്.
ആശുപത്രിയിൽ പോകാൻ ഗർഭിണിയുമായി എത്തിയ വാഹനവും ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോയ വാഹനവും സമരക്കാർ തടഞ്ഞു. അവരെ കടത്തിവിടാൻ പൊലീസ് ഇടപെട്ടെങ്കിലും സമരക്കാർ കൂട്ടാക്കിയില്ല. പിന്നീട് വണ്ടി വഴി തിരിച്ചുവിടുകയായിരുന്നു. ആദ്യം ആംബുലൻസ് ഉൾപ്പെടെ തടയാൻ ശ്രമിച്ചെങ്കിലും വിവാദമാകുമെന്ന് സമരസമിതി നേതാക്കൾ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |