തളിപ്പറമ്പ്: ജോലി വിസ വാഗ്ദാനം ചെയ്ത് 60 ഓളം പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് സ്ഥാപന ഉടമ മുങ്ങിയെന്ന് പരാതി. ചിറവക്കിൽ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുന്ന പി. കിഷോർ കുമാ റിനെതിരെയാണ് പരാതി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് സ്ഥാപനം തുടങ്ങിയത്. വിവിധ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു. അഞ്ചര ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപവരെ വിവിധ ആളുകളിൽ നിന്നായി ഈടാക്കിയത്രെ. കൂത്തുപറമ്പ്, മട്ടന്നൂർ, കേളകം, ചെറുപുഴ, ആലക്കോട് മേഖലകളിലെ യുവാക്കൾ തട്ടിപ്പിനിരയായി. ബെൽജിയം വിസ തേടിയവരോട് എളുപ്പ ത്തിൽ ബ്രിട്ടനിലേക്കുള്ള വിസയാണ് ലഭി ക്കുകയെന്ന് ധരിപ്പിച്ചു. യുവാക്കൾ അതിന് സമ്മതിച്ചതോടെയാണ് ആറ് ലക്ഷം രൂപ യ്ക്കടുത്ത് വിസക്ക് വേണമെന്ന് പറഞ്ഞത്.
ഇവരുടെ വിശ്വാസം പിടിച്ചു പറ്റാൻ മൂന്ന് ലക്ഷം രൂപ ബാങ്ക് മുഖേന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിപ്പിക്കുകയായിരുന്നു. ബാക്കി തുക കിഷോർ കുമാർ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. വിസ സ്റ്റാമ്പിംഗിന് എന്ന പേരിൽ യുവാക്കളെ അവരുടെ തന്നെ ചെലവിൽ കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊണ്ടു പോവുകയും ചെയ്തു. അവിടെ ലോഡ്ജിൽ മൂന്ന്, നാല് ദിവസം താമസിപ്പിച്ച ശേഷം ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്ന് പണം തിരിച്ച് ചോദിച്ചപ്പോൾ നൽകാനും തയ്യാറായില്ല. ഇതേത്തുടർന്ന് ചെറുപുഴ സ്വദേശിയായ റിജു എന്ന യുവാവ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. എന്നാൽ ചെറുപുഴയിലെ ബാങ്ക് മുഖേനയാണ് റിജു പണം നൽകിയത് എന്നതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. നിരവധി പേർ തളിപ്പറമ്പിൽ പരാതിയുമായി എത്തുന്നുണ്ട്. കണ്ണപ്പിലാവ് സ്വദേശിയായ കിഷോർ കുമാർ പുളിമ്പറമ്പിനടുത്ത കരിക്കപ്പാറയിലാണ് താമസിച്ചിരുന്നത്. കുറേ ദിവസമായി സ്ഥാപനം പൂട്ടികിടക്കുകയാണെന്ന് പറയുന്നു. ഫോണിൽ ബന്ധപ്പെടുമ്പോൾ യു.കെ യിലെ ഏജന്റ് പണം തിരികെ തന്നാൽ മാത്രമേ നിങ്ങളുടെ പണം തിരിച്ചുതരാൻ കഴിയൂ എന്നാണ് ഇയാൾ മറുപടി പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |