@ കൊയിലാണ്ടിയിൽ പിടിച്ചത്
83 റേഷൻ കാർഡുകൾ
കോഴിക്കോട്: റേഷൻ കാർഡിൽ കൃത്രിമം കാട്ടി ആനുകൂല്യം പറ്റുന്നവരെ കുടുക്കാൻ സർക്കാർ രൂപംകൊടുത്ത 'ഓപ്പറേഷൻ യെല്ലോ'യിൽ വീണത് നിരവധി വ്യാജൻമാർ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി അനധികൃത റേഷൻ കാർഡുകൾ പിടിച്ചടുത്തു. ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിലപീടിക, വെങ്ങളം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 11 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. 1000 സ്‌ക്വയർ ഫീറ്റിൽ അധികം വിസ്തൃതിയുള്ള വീട്, നാലുചക്ര സ്വകാര്യവാഹനം എന്നിവ സ്വന്തമായുള്ളവർ അനധികൃതമായി മുൻഗണനാ കാർഡുകളും പൊതുവിഭാഗം സബ്‌സിഡി കാർഡുകളും ഉപയോഗിക്കുന്നതായി ആക്ഷേപം ഉയർന്നതോടെയാണ് പരിശോധന കർശനമാക്കിയത്. അർഹരല്ലാത്തവർ സൗജന്യ അരി വാങ്ങി റേഷൻകടയ്ക്ക് മുന്നിൽ വെച്ച് മറിച്ച് വിൽക്കുന്നത് നേരത്തെ 'കേരളകൗമുദി ' വാർത്തയാക്കിയിരുന്നു. പിടിച്ചെടുത്ത റേഷൻ കാർഡുടമകളിൽ നിന്ന് അനർഹമായി വാങ്ങിയ സാധനങ്ങളുടെ കമ്പോളവില ഈടാക്കാനും ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടി ഉൾപ്പെടെ സ്വീകരിക്കാനുമാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.
അതേസമയം ഓപ്പറേഷൻ യെല്ലോ സജീവമാവുമ്പോഴും ശരിയായ സർവേ നടത്തി അർഹരെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്. 2006ലാണ് സർവേ നടത്തി മുന്നാക്ക പിന്നാക്ക പട്ടിക തയാറാക്കുന്നത്. ഇത് 2009ൽ നിലവിൽ വന്നു. അതിനുശേഷം പിന്നീടങ്ങോട്ട് സത്യവാങ്മൂലമാണ്. ശരിയായ രീതിയിൽ ഒരു സർവേയും നടന്നില്ല. 24 മണിക്കൂർകൊണ്ട് ഓൺലൈനിലൂടെ കാർഡുകൾ വിതരണംചെയ്തു. എല്ലാം വിരൽതുമ്പിലായി. ശാസ്ത്രീയമായി പഠനം നടത്തി അർഹരെ കണ്ടെത്താത്തതാണ് അനർഹരുടെ എണ്ണം കൂടാൻ പ്രധാന കാരണമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
'കൊയിലാണ്ടി താലൂക്കിൽ മാത്രം 83 കാർഡുകൾ പിടിച്ചെടുത്തു. 3,26,464 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ 0496 2620253 എന്ന നമ്പറിൽ അറിയിക്കണം'.
ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, താലൂക്ക് സപ്ലൈ ഓഫീസർ, കൊയിലാണ്ടി.
'ഓപ്പറേഷൻ യെല്ലോയുടെ പേരിൽ നടക്കുന്ന പരിശോധനകൾ നല്ലതാണ്. പക്ഷേ, വീടിനെ മാനദണ്ഡമാക്കുന്ന രീതി പുനപരിശോധിക്കണം. നാലുസെന്റിലും മൂന്നുസെന്റിലും വീടുള്ള സാധാരണക്കാർ സൗകര്യത്തിനായി രണ്ടാംനില പണിയുമ്പോൾ അത് 1000 സ്‌ക്വയർ ഫീറ്റിന് മുകളിൽ വരും. സർക്കാർ നൽകിയ വീടുകളിൽ മഴക്കാലത്ത് താമസിക്കാനാവാത്തപ്പോൾ മുകളിൽ മുറിയെടുക്കുന്നവരുണ്ട്. അതും 1000 സ്‌ക്വയർഫീറ്റ് മാനദണ്ഡമുപയോഗിച്ച് അളന്നാൽ അവരും ബി.പി.എല്ലിൽ നിന്ന് പുറത്താവും. കാൻസർ, കിഡ്‌നി രോഗികളെയും ഒഴിവാക്കണം' ടി.മുഹമ്മദലി, സംസ്ഥാന ജനറൽ സെക്രട്ടറി , ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |