പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പ്, ജില്ലയിൽ 52 പേർക്ക് തെരുവുനായയെ പിടിക്കാനായുള്ള പരിശീലനം നൽകിയത് കഴിഞ്ഞ മാസമാണ്. എന്നാൽ രണ്ട് ദിവസം മാത്രമായിരുന്നു പരിശീലനം. ഈ പരിശീലനം കൊണ്ട് നായയെ പിടിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ അധികൃതരുടെ വാദം. അന്യ ജില്ലയിൽ നിന്നുള്ളവരെയാണ് നായയെ പിടിക്കാനായി ജില്ലയിലെത്തിച്ചിരുന്നത് കുടുംബശ്രീയിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് മൃസംരക്ഷണ വകുപ്പ് പരിശീലനം നൽകിയത്. നിരന്തരമുള്ള പരിശീലനം കൊണ്ട് മാത്രമേ തെരുവ് നായയെ പിടിക്കാൻ കഴിയു. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.
പത്തിലധികം പേർ എല്ലാ ദിവസവും ജില്ലയിൽ തെരുവുനായകളാൽ ആക്രമിക്കപ്പെടുന്നുണ്ട്. നഗരസഭാ പ്രദേശങ്ങളിലാണ് നായകളുടെ ആക്രമണം കൂടുതൽ. ഇൗ ഭാഗങ്ങൾ ഇപ്പോഴും ഹോട്ട് സ്പോട്ടുകളാണ്.
നായ മാത്രമല്ല പൂച്ച, കുറുക്കൻ എന്നിവയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുമുണ്ട് .ഉഷ്ണ രക്തമുള്ള എല്ലാ മൃഗങ്ങൾക്കും റാബീസ് ബാധിക്കാറുണ്ട്.
നായ കടിച്ചാൽ മാത്രമാണ് ആളുകൾ പ്രതിരോധ വാക്സിൻ എടുക്കുന്നത്. കഴിഞ്ഞ ദിവസം കോഴഞ്ചേരിയിൽ കുറുക്കന്റെ ആക്രമണമുണ്ടായെങ്കിലും കുറുക്കനെ വനംവകുപ്പ് അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
എ.ബി.സി പദ്ധതിക്ക് 25 ലക്ഷം
എ.ബി.സി പദ്ധതി നടപ്പാക്കുന്ന ബ്ലോക്ക് പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപയുടെ ഫണ്ടാണ് നൽകുന്നത്. എന്നാൽ ജില്ലയിൽ ഇതുവരെ പുളിക്കീഴ് ബ്ലോക്ക് മാത്രമാണ് ഇതിന് തയ്യാറായത്. ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പദ്ധതി ഉടനെ തുടരാൻ കഴിയില്ല. പദ്ധതിയ്ക്കായി സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളുമുള്ള ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള കെട്ടിടം നിർമ്മിക്കണം. ഇതിന് വലിയ തുക ചെലവാകുമെന്നതിനാലാണ് പഞ്ചായത്തുകൾ എ.ബി.സി പദ്ധതി നടപ്പാക്കാൻ വിസമ്മതിക്കുന്നത്.
"വാക്സിനെടുക്കാൻ പഞ്ചായത്തുകൾക്ക് പത്ത് ലക്ഷവും എ.ബി.സി പദ്ധതിയ്ക്കായി 25 ലക്ഷവും ഫണ്ട് നൽകുന്നുണ്ട്.
അഡ്വ. ഓമല്ലൂർ ശങ്കരൻ
(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |