പന്തളം : സ്ത്രീ മുന്നേറ്റത്തിന് വേദിയായി പടയണിയും. കേരള ഫോക് ലോർ അക്കാഡമിയുടെ ഗുരുപൂജ അവാർഡ് നേടിയ കുരമ്പാല തേവരുമഠത്തിൽ ശാർങധരൻ ഉണ്ണിത്താനാണ് ഇൗ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മുളമ്പുഴ മഞ്ജിമ ഗ്രന്ഥശാലയിലായിരുന്നു അവതരണം. പടയണി വിനോദത്തിലുള്ള അപ്പൂപ്പൻ, പരദേശി എന്നീ വേഷങ്ങളാണ് അരങ്ങേറിയത്. മുമ്പ് പടയണിയിൽ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്നതും പാടുന്നതും പുരുഷന്മാരായിരുന്നു. ഇതിന് മാറ്റമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് ശാർങധരൻ ഉണ്ണിത്താൻ പറഞ്ഞു .ഇതിനോട് യോജിച്ചവരും വിയോജിച്ചവരുമുണ്ട്. എന്നാൽ പടയണിയിൽ സ്ത്രീകളെയും ഉൾപ്പെടുത്തേണ്ടത് മാറിയ കാലത്തിന്റെ ആവശ്യമാണെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. കഥകളി ഉൾപ്പെടെയുള്ള കേരളീയ കലാരൂപങ്ങളിൽ സ്ത്രീകളും പങ്കാളികളാകുന്നുണ്ടെന്നിരിക്കെ ഭദ്രകാളീ പ്രീതിക്കായി അവതരിപ്പിക്കുന്ന പടയണിയിൽ സ്ത്രീകൾക്ക് അയിത്തം കല്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പരീക്ഷണാടിസ്ഥാനത്തിൽ ചില അവതരണങ്ങൾ നടത്തുകയും ചെയ്തു. മഞ്ജിമ ഗ്രന്ഥശാലയിൽ നടന്ന പടയണി വിനോദത്തിൽ പട്ടുടുത്തും കച്ചകെട്ടിയും സ്ത്രീകളുമെത്തി.
ഉണ്ണിത്താനോടൊപ്പം വിനോദ് മുളമ്പുഴ, എം.ജി. വിജയകുമാർ, തുളസീബായി, തുളസീധരൻപിള്ള, അനിതാ ഉദയൻ, അലനാ അന്നാ ജോർജ്ജ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |