ലൈസൻസ് ഇല്ലാത്ത ശിക്കാരകളും സ്പീഡ് ബോട്ടുകളും നിറയുന്നു
ആലപ്പുഴ: ജില്ലയിൽ പുതിയ ജലയാനങ്ങൾക്ക് ലൈസൻസ് നൽകേണ്ടെന്ന തുറമുഖ വകുപ്പിന്റെ നിർദ്ദേശം നിലനിൽക്കെ, യാതൊരു അനുമതിയുമില്ലാതെ പുതിയ ശിക്കാര വള്ളങ്ങളും സ്പീഡ് ബോട്ടുകളും കായലിൽ പരന്നൊഴുകുന്നു! ലൈസൻസിനായി തുറമുഖ ഓഫീസിൽ 150 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അപേക്ഷകരുടേതുൾപ്പെടെയുള്ള ശിക്കാരകൾ സഞ്ചാരികളുമായി കറങ്ങുന്നുവെന്നാണ് ആരോപണം.
കേരള ഇൻലാൻഡ് വെസൽ നിയമം 2010ൽ നിലവിൽ വന്നതോടെയാണ് കനാൽ ലൈസൻസ് നിറുത്തലാക്കിയത്. കൂടുതൽ വള്ളങ്ങൾക്ക് ലൈസൻസ് കൊടുത്താൽ ജലമലിനീകരണം കൂടുമെന്ന നിഗമനമായിരുന്നു പിന്നിൽ. നിലവിൽ 428 ശിക്കാര വള്ളങ്ങൾക്കാണ് തുറമുഖ വകുപ്പിന്റെ അനുമതിയുള്ളത്. പുന്നമടയിൽ മാത്രം പരിശോധന നടത്തിയപ്പോൾ ഇതിന്റ ഇരട്ടിയിലധികം ശിക്കാരകളും മറ്റ് ബോട്ടുകളും യാതൊരു ലൈസൻസുമില്ലാതെ സർവീസ് നടത്തുന്നുണ്ടെന്ന് വ്യക്തമായി. ടൂറിസം പൊലീസിന്റെ ശേഷിയില്ലായ്മയാണ് കാര്യമായ പരിശോധനകൾക്ക് തടസമാവുന്നത്. അംഗബല കുറവും സ്പീഡ് ബോട്ടുകളുടെ അപര്യാപ്തതയും കാരണം കാര്യമായ പരിശോധന നടത്താനാകാതെ ടൂറിസം പൊലീസ് വലയുകയാണ്.
സർക്കാർ നിർദേശത്തെ തുടർന്നാണ് ശിക്കാര വള്ളം, സ്പീഡ് ബോട്ടുകൾ എന്നിവയ്ക്ക് പുതിയ ലൈസൻസ് നൽകാത്തത്. അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്
കുര്യാക്കോസ് എബ്രഹാം, പോർട്ട് ഓഫീസർ, ആലപ്പുഴ
അനുമതി ഇല്ലാതെ ഹൗസ്ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്. അപകടത്തിൽപ്പെടുന്ന ഭൂരിഭാഗം ഹൗസ്ബോട്ടുകളിലും ഒട്ടുമിക്ക രേഖകളും ഉണ്ടായിരുന്നില്ല
ജയറാം, ടൂറിസം എസ്.ഐ, ആലപ്പുഴ
ശിക്കാര, സ്പീഡ് ബോട്ടുകൾക്ക് പുതിയ ലൈസൻസ് നൽകാൻ സ്പെഷ്യൽ അദാലത്ത് നടത്തണം. കേരള ഇൻലാൻഡ് വെസൽ നിയമം നിലവിൽ വന്നശേഷം ബോട്ട് മാസ്റ്റർ ലൈസൻസ് നൽകാത്തതിനാൽ പി.എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാനാവുന്നില്ല
ആദർശ് കുപ്പപ്പുറം, ജില്ലാ ജോയിന്റ് സെക്രട്ടറി, ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഒർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |