# നടയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം മോഷണം, പ്രതി പിടിയിൽ
അരൂർ: ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ വണങ്ങിയ ശേഷം വാതിൽ കുത്തിത്തുറന്ന് കയറിയ മോഷ്‌ടാവ് കിരീടം ഉൾപ്പെടെ 11 പവൻ കവർന്നു. അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് മോഷണം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ കരൂർ സ്വദേശി രാജേഷിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു.
5 പവൻ വരുന്ന കിരീടം, 3 പവൻ നെക് ലസ്, ഒന്നര പവൻ വീതമുള്ള രണ്ട് കുണ്ഡലങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കാവിമുണ്ടും ഷർട്ടും മുഖം മൂടിയും ധരിച്ച മോഷ്ടാവ് ശ്രീകോവിലിന് മുന്നിലെത്തി ദേവനെ വണങ്ങുന്നതും സ്വർണവുമായി മടങ്ങിപ്പോകുന്നതും ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പുലർച്ചെ 3 ന് ക്ഷേത്രം ജീവനക്കാരാണ് ചുറ്റമ്പലത്തിന്റെ തെക്കുഭാഗത്തുള്ള വാതിൽ തുറന്നു കിടക്കുന്നതായി ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികളെത്തി നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്.
ചുറ്റമ്പലത്തിന് മുകളിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയത്. അരൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയപ്പോഴാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. അരൂർ എസ്.ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ക്ഷേത്രത്തിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാൻ സഹായകരമായി. അടുത്തിടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |