മാള: ജീവിതവുമായി ബന്ധപ്പെട്ട വ്യവസ്ഥയാണ് സ്വസ്ഥതയിലേക്കുള്ള വഴിയെന്നും എവിടെയാണോ വ്യവസ്ഥയുള്ളത് അവിടെയേ സ്വസ്ഥതയുണ്ടാകൂ എന്നതാണ് ഗുരുവിന്റെ ആത്മീയതയെന്നും നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത്. ആരാധനാലയവുമായി ബന്ധപ്പെട്ട ഒന്നായി ഇതിനെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് അവിവേകമാണെന്നും ജീവിതവുമായി ബന്ധപ്പെട്ട സൂക്ഷ്മതയിലൂന്നിയാണ് ഗുരുദർശനം രൂപം കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
ഗുരുധർമ്മം കലാസാംസ്‌കാരിക വേദി മാള വ്യാപാരി വ്യവസായി ഹാളിൽ സംഘടിപ്പിച്ച മൂന്നാം പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഷൗക്കത്ത്. തൊട്ടപ്പുറത്തിരിക്കുന്നവനിലേക്ക് കരുണയായും കരുതലായും ശ്രദ്ധയായും പകർന്ന് നൽകാനാകുമ്പോഴാണ് ഗുരുവിന്റെ ദൈവികത അനുഭവഭേദ്യമാകൂ. സത്യം, ജ്ഞാനം, ആനന്ദം എന്നിവയാണ് ദൈവത്തിന് ഗുരു നൽകിയ വിശേഷണമെന്നത് ഓർക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഒ.പി. ജയരാജിന്റെ അദ്ധ്യക്ഷനായ പരിപാടിയിൽ പി.ബി അശോകൻ സ്വാഗതവും ഡോ. പി.കെ. ഗിരീഷ് ആമുഖ പ്രഭാഷണവും നടത്തി. ഗുരുധർമ്മം ചെയർമാൻ പി.കെ. സുധീഷ് ബാബു, പ്രൊഫ. സി.ജി. ധർമ്മൻ, സി.ബി. ദിനേഷ് ലാൽ, പി.കെ. മുരുകൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |