ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചു കയറി 13 കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കേസിൽ വർക്കല രാമന്തളി സ്വദേശി സുനിൽകുമാറിന് (45) വ്യത്യസ്ത കുറ്റങ്ങളിലായി 21 വർഷം കഠിനതടവിനും 1,10,000 രൂപ പിഴയും ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ടി.പി പ്രഭാഷ് വിധിച്ചു.
2010 മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അയൽവീടിന് മുൻവശം നിൽക്കവേ വിവാഹിതനായ പ്രതി പെൺകുട്ടിയുടെ തോളിൽ പിടിച്ച് മോശമായി പെരുമാറാൻ ശ്രമിച്ചു. പെട്ടെന്ന് പ്രതികരിച്ച പെൺകുട്ടി ശബ്ദമുയർത്തി. ബഹളം കേട്ടെത്തിയ അയൽക്കാരിയോട് തന്നെ രണ്ട് ദിവസം മുൻപ് ഇയാൾ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ വിവരം പറയുകയായിരുന്നു. മറ്റാരും വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
ബലാത്സംഗം നടത്തിയെന്ന് തെളിയിക്കപ്പെട്ടതോടെ പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് മാസം കൂടി കഠിനതടവും കുട്ടിയോട് കുറ്റകരമായ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് ആറ് മാസം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ അമ്പതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് വിക്ടിം കോമ്പൻസേഷൻ എന്ന നിലയിൽ നൽകണമെന്നും, തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്. പോക്സോ നിയമം വരുന്നതിനും മുൻപ് 2010ൽ നടന്ന കുറ്റകൃത്യം എന്നതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകൃത്യങ്ങൾക്കാണ് പ്രതി വിചാരണ നേരിട്ടത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.
വർക്കല സബ് ഇൻസ്‌പെക്ടർ ആയിരുന്ന വിജയരാഘവൻ രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി. അനിൽകുമാർ അന്വേഷണം നടത്തി ആർ. അശോക് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |