പത്തനംതിട്ട : രോഗികൾ ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുന്ന സ്ഥലം പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റിയിരിക്കുന്ന കാഴ്ചയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ളത്. ആശുപത്രിയിൽ എത്തുന്നവർ മാത്രമല്ല, ജീവനക്കാരും ഇവിടെയാണ് വാഹനം പാർക്ക് ചെയ്യുന്നത്. ജനറൽ ഒ.പിക്ക് മുമ്പിൽ രോഗികൾക്ക് ഇരിപ്പിടമൊരുക്കിയിട്ടുള്ളതും ഇവിടെയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലെങ്കിലും കാറും ഇവിടെ പാർക്ക് ചെയ്യാറുണ്ട്.
ഗവി, സീതത്തോട്, ചിറ്റാർ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. രാവിലെ എട്ടിന് ആരംഭിക്കുന്ന ഒ.പി ഒരു മണിയോടെ അവസാനിക്കും. അതിന് മുമ്പെത്താൻ അതിരാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി ആശുപത്രിയിലെത്തുന്നവരുണ്ട്. ആദ്യം വരുന്നവർക്ക് ഇരിപ്പിടം കിട്ടിയേക്കും. പിന്നീട് എത്തുന്നവർ നിൽക്കേണ്ടിവരും. ഇൗ സാഹചര്യത്തിലാണ് നിൽക്കാൻപോലും അനുവദിക്കാതെ വാഹനങ്ങളുടെ പാർക്കിംഗ് തുടരുന്നത്.
അഡ്മിനിസ്ട്രേറ്റീവ്, ശബരിമല ബ്ലോക്കുകളും
അഡ്മിനിസ്ട്രേറ്റീവ്, ശബരിമല ബ്ലോക്കുകളുടെ പ്രവേശന കവാടം കൂടിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗം. മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല ബ്ലോക്കിന് മുമ്പിലുള്ള വാഹനങ്ങളുടെ തിരക്ക് കുറച്ചില്ലെങ്കിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകും.
എപ്പോൾ ആശുപത്രിയിൽ വന്നാലും ഇതാണ് സ്ഥിതി. വെയിൽ കൊള്ളാതിരിക്കാൻ പാടുപെടുകയാണ്. മനുഷ്യരെക്കാൾ വാഹനങ്ങൾക്കാണ് ഇവിടെ പ്രാധാന്യം.രത്നമ്മ, സീതത്തോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |