ആലപ്പുഴ : പൊതു വിപണിയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലവർദ്ധന നിയന്ത്രിക്കുന്നതിന് ജില്ലയിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ വിലവിവരപട്ടിക പ്രസിദ്ധീകരിക്കാത്ത 36 വ്യാപാര സ്ഥാനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. കഴിഞ്ഞ ദിവസം 24സ്ഥാനങ്ങൾക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു.
സിവിൽ സപ്ളൈസ്, അളവ് തൂക്ക വിഭാഗം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. ജില്ലാ സപ്ളെ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് ആറു താലൂക്കുകളിലും പൊതുവിതരണ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. അരി, പച്ചക്കറി, എന്നിവയുടെ ക്രമാതീതമായ വിലവർദ്ധനവ്, അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് പരിശോധയ്ക്ക് കഴിഞ്ഞ ദിവസം കളക്ടർ വി.ആർ.കൃഷ്ണ തേജ നേരിട്ട് ഇറങ്ങിയിരുന്നു. റേഷനരി കരിഞ്ചന്തയിൽ വില്പന നടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കി. ചില കടയുടമകൾ റേഷനരി 18രൂപ നിരക്കിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നുണ്ട്. കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലാണ് ഇത്തരത്തിൽ അരി മറിച്ചു വിൽക്കുന്നതെന്നാണ് ആക്ഷേപം. ഇത്തരക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |