കൊച്ചി: വാടകയ്‌ക്കെടുത്ത ഫ്ലാറ്റ് മറിച്ച് പണയത്തിനു കൊടുത്ത കേസിൽ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോമോൻ ജേക്കബിനെ (42) ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതിയാണ് ജോമോൻ. ഒന്നാം പ്രതി നെൽസൻ ജോസഫ് കുറച്ചു മാസം മുമ്പ് മരിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.
പത്തനംതിട്ട സ്വദേശി ഡോ. ഡാനു ജോർജിന്റെ പനമ്പിള്ളി നഗറിലെ എം.ഐ.ജി വീട് 8 ലക്ഷം രൂപയ്ക്ക് പണയത്തിലെടുത്ത കടവന്ത്ര സ്വദേശി ടിൻസൻ തോമസ് നൽകിയ പരാതിയിലാണു ജോമോനെ അറസ്റ്റ് ചെയ്തത്. ഡാനു ജോർജിന്റെ പക്കൽ നിന്നു കെട്ടിടം വാടകയ്‌ക്കെടുത്ത നെൽസൺ ജോസഫ് വ്യാജരേഖ ചമച്ച് ടിൻസൻ തോമസിനു മറിച്ചു നൽകുകയായിരുന്നു. തട്ടിപ്പു പുറത്തു വന്നതിനു പിന്നാലെ നെൽസൻ ജോസഫ് മരിച്ചു.
നെൽസൻ ജോസഫിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നു പൊലീസ് പറഞ്ഞു. തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സമാനമായ രീതിയിൽ കൂടുതൽ പേരിൽ നിന്നു ഫ്‌ളാറ്റുകൾ വാടകയ്ക്ക് എടുത്തു പണയത്തിനു മറിച്ചു നൽകി തട്ടിപ്പു നടത്തിയിട്ടുണ്ടാകാമെന്നാണു പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |