തൃശൂർ : മുൻമന്ത്രിയും സി.പി.ഐ നേതാവുമായ വി.എസ്.സുനിൽ കുമാറിനെ വെട്ടിനിരത്തിയതിൽ പാർട്ടിക്കുള്ളിലും യുവജനസംഘടനകളിലും അസംതൃപ്തി. നിലവിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമർശനമുന്നയിച്ചിട്ടില്ലെങ്കിലും
പ്രധാന ഘടകത്തിലൊന്നും ഉൾപ്പെടുത്താത്തതിൽ യുവാക്കൾക്കിടയിൽ കടുത്ത അമർഷമുണ്ട്. നിലവിൽ സംസ്ഥാന കൗൺസിലംഗം മാത്രമാണ് സുനിൽ. വിജയവാഡയിൽ പാർട്ടി കോൺഗ്രസിൽ ദേശീയ എക്‌സിക്യുട്ടീവിൽ സുനിൽകുമാറിനെ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തയുണ്ടായിരുന്നു. പിന്നീട് സംസ്ഥാന എക്‌സിക്യുട്ടീവ് പ്രഖ്യാപിച്ചപ്പോഴും സുനിൽ കുമാർ പുറത്തായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനഭിമതനാണ് സുനിൽ കുമാറെന്നതാണ് വെട്ടിനിരത്തിലിന് പിന്നിലെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ ജില്ലാസമ്മേളനം ചിട്ടയോടെയും വൈവിദ്ധ്യമാർന്ന പരിപാടിയോടെയും സംഘടിപ്പിക്കാൻ മുന്നിൽനിന്നയാളായിരുന്നു സംഘാടക സമിതി ചെയർമാൻ കൂടിയായ സുനിൽ കുമാർ. പ്രബലമായ പാർട്ടിയായ സി.പി.എം നടത്തിയ ജില്ലാ സമ്മേളനത്തിന് ഒപ്പം നിൽക്കുന്ന പരിപാടികളായിരുന്നു ആവിഷ്‌കരിച്ചത്. ജില്ലയിലെ പാർട്ടിയുടെ പ്രധാന പരിപാടികളിലും മറ്റ് പൊതുപരിപാടികളിലും ശ്രദ്ധേയസാന്നിദ്ധ്യം കൂടിയാണ്. കാർഷിക മേഖലയിലെ ഇടപെടലിലൂടെ കക്ഷിഭേദമന്യേ അംഗീകാരം നേടാനും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ അദ്ദേഹത്തിനായി. സ്വന്തം മണ്ഡലത്തിന് വേണ്ട പദ്ധതികൾ ആവിഷ്കരിക്കാനും അദ്ദേഹത്തിനായി. അതിന്റെ ഗുണഫലം കൂടിയാണ് സി.പി.ഐയുടെ മണ്ഡലത്തിലെ അപ്രതീക്ഷിത ജയത്തിന് പിന്നിലുമുള്ളത്. പി.ബാലചന്ദ്രന്റെ പ്രചരണത്തിന് ചുക്കാൻ പിടിച്ചതും സുനിൽകുമാറായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുനിൽ കുമാറിനെ സ്ഥാനാർത്ഥിയാക്കിയാൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. എന്നാൽ പാർട്ടി സംവിധാനം അദ്ദേഹത്തെ പുറത്ത് നിറുത്തുമ്പോൾ നിരാശയിലാണ് പ്രവർത്തകരിലേറെയും.
വൈഗയ്ക്കും അധോഗതി ?
ഒന്നാം പിണറായി മന്ത്രിസഭയിൽ കൃഷിമന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനമായിരുന്നു വി.എസ് സുനിൽകുമാറിന്റേത്. കാർഷിക മേഖലയുടെ ഉന്നതിക്കായി ആവിഷ്‌കരിച്ച വൈഗ പോലുള്ള പദ്ധതിയും ദേശീയതലത്തിൽ ശ്രദ്ധ നേടി. വൈഗ ആരംഭിക്കുമ്പോൾ തൃശൂരാകും സ്ഥിരം വേദിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ കൃഷിമന്ത്രിയായി പി.പ്രസാദ് ചുമതലയേറ്റ ശേഷം വൈഗ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ഉണ്ടായില്ല. പ്രതിഷേധം ഉയർന്നതോടെ തിരുവനന്തപുരത്ത് വൈഗ നടത്തുമെന്ന പ്രഖ്യാപനവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |