സ്ഥലം കാട് മൂടി നാശത്തിന്റെ വക്കിൽ.
കോട്ടയം . രാജ്യത്ത് ആദ്യത്തെ സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിനായി ചിങ്ങവനത്ത് വാങ്ങിയ സ്ഥലം കാടുപിടിച്ച് നശിച്ച നിലയിൽ.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് സയൻസ് ആൻഡ് അപ്ലൈഡ് റിസർച്ച് കേരളയ്ക്ക് (ഐസ് പാർക്ക്) 2011 ലാണ് തറക്കല്ലിട്ടത്. മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഇതിന് മുൻകൈയെടുത്തത്. പൂട്ടിപ്പോയ ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന്റെ 11.50 ഏക്കർ സ്ഥലമാണ് കായികവകുപ്പിന് കൈമാറിയത്. 2016 ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സ്‌പോർട്‌സ് നിർമ്മാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഒന്നും നടന്നില്ല. പട്യാല മോഡലിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള കായിക താരങ്ങളെ സൃഷ്ടിക്കുക, കായിക ശാസ്ത്രരംഗത്തെ നൂതനമായ അറിവുകൾ കായിക താരങ്ങൾക്കും പരിശീലകർക്കും ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
യാഥാർത്ഥ്യമായാൽ മികച്ച നേട്ടം.
107 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. കായികതാരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടുകൾ, സ്‌പോർട്‌സ് ഉപകരണങ്ങൾ, ഹോസ്റ്റൽ സൗകര്യം, ഹോസ്പിറ്റൽ തുടങ്ങിയവ നിർമ്മിക്കാനായിരുന്നു പദ്ധതി. 250 കായികതാരങ്ങൾക്ക് അഡ്മിഷൻ നൽകാനും കഴിയുമായിരുന്നു. തുടക്കത്തിൽ ആറു വിഷയങ്ങളിൽ കോഴ്‌സുകൾ ആരംഭിക്കാനും ഉദ്ദേശിച്ചിരുന്നു. ലോകത്തെ മികച്ച കായിക സർവകലാശാലകളുമായി അഫിലിയേഷൻ നടത്തി പ്രവർത്തനം മികവുറ്റതാക്കാനായിരുന്നു തീരുമാനം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറയുന്നു.
കായിതതാരങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയായിരുന്നു. പല തവണ സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന് കത്ത് നൽകിയിരുന്നു. തുടർനടപടി ഒന്നുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |