തിരുവനന്തപുരം: തുലാവർഷം ശക്തമായതോടെ അപ്പ്രോച്ച് റോഡ് ടാറിംഗും പെയിന്റിംഗ് ജോലികളും തടസപ്പെട്ടതോടെ നാളെ നടത്താനിരുന്ന കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം വൈകും. കഴിഞ്ഞ രണ്ടാഴ്ചയായി ഇടതടവില്ലാതെ പെയ്യുന്ന ശക്തമായ മഴയിൽ അപ്രോച്ച് റോഡിന്റെ ടാറിംഗും ആകാശപ്പാതയുടെ തൂണുകളുടെയും വശങ്ങളിലെയും അവസാനവട്ട മിനുക്ക് പണികളുടെ ഭാഗമായ പെയിന്റിംഗും പൂർത്തീകരിക്കാൻ കഴിയാത്തതാണ് ഉദ്ഘാടനത്തിന് തടസമായത്.
മഴ പൂർണമായും മാറാതെ ടാറിംഗ് നടത്തേണ്ടയെന്നാണ് ദേശീയ പാത അതോറിട്ടിയുടെ തീരുമാനം. അപ്പ്രോച്ച് റോഡിലെ ബി.എം, ബി.സി വർക്കുകൾ റോഡിലെ ഈർപ്പവും മഴയും മാറാതെ ചെയ്യാനാകില്ല. സർവീസ് റോഡുകളിലും ടാറിംഗ് നടത്താനുണ്ട്. കഴക്കൂട്ടം ജംഗ്ഷനിലെ ഓടനിർമ്മാണവും പൂർത്തിയാക്കണം. റോഡിൽ റിഫ്ളക്ടറുകൾ, സ്ഥാപിക്കലും വഴിവിളക്കുകൾക്കും സിഗ്നലുകൾക്കുമായുള്ള ഇലക്ട്രിക്കൽ ജോലികളും ശേഷിക്കുന്നുണ്ട്.
റിഫ്ളക്ടറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ഏതാനും ദിവസത്തിനകം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക്കൽ പണികളും പത്ത് ദിവസത്തിനകം തീരും. അപ്രോച്ച് റോഡിനടിവശം മണ്ണിട്ട് ഉയർത്തി പാർക്കിംഗ് ഏരിയ ക്രമീകരിക്കുന്നതുൾപ്പെടെയുള്ള ജോലികൾക്കും തുലാമഴ തടസമായിട്ടുണ്ട്.
മഴ മാറിയാൽ നവംബർ അവസാനത്തോടെ പണികൾ പൂർത്തിയാക്കാമെന്നാണ് ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും കരുതുന്നത്. ഈ പണികളെല്ലാം പൂർത്തിയായാൽ 61 തൂണുകളിന്മേൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റേഡ് ഹൈവേയിലൂടെ വാഹനങ്ങൾ കുതിച്ചു പായും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |