SignIn
Kerala Kaumudi Online
Thursday, 19 September 2024 7.11 AM IST

കൽപ്പാത്തി രഥ വീഥികൾ ഇന്നുണരും

Increase Font Size Decrease Font Size Print Page
kalpathy

പാലക്കാട്: അഗ്രഹാര വീഥികളെ ഭക്തിലഹരിയിലാക്കി കല്പാത്തി രഥോത്സവം അതിന്റെ ആഘോഷ നിറവിലേക്ക് അടുക്കുന്നു. ഇന്നുമുതൽ 16 വരെ മൂന്നു ദിവസമാണ് കല്പാത്തി രഥോത്സവത്തിന്റെ പ്രധാനമായ തേരുകളുടെ അഗ്രഹാര പ്രയാണം നടക്കുക. രണ്ട് വർഷക്കാലം കൊവിഡ് നിയന്ത്രണത്തിൽ ചടങ്ങുകളിൽ മാത്രം ഒരുങ്ങിയ രഥോത്സവം ഇത്തവണ പഴമയിലേക്ക് തിരിച്ച് വന്നതോടെ അതിഗംഭീരമാക്കുന്നതിനാണ് അഗ്രഹാര വാസികൾ ഒരുങ്ങിയിരിക്കുന്നത്.

രഥോത്സവത്തിന് മുന്നോടിയായുള്ള സംഗീതോത്സവം ഇന്നലെ സമാപിച്ചു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വേദ പാരായണങ്ങൾക്കും കല്യാണ ഉത്സവത്തിനും ശേഷം ആചാരപരമായ ചടങ്ങുകളോടെയാണ് രഥ പ്രയാണത്തിന് ഇന്ന് തുടക്കമാകുക. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള മൂന്നു രഥങ്ങളാണ് അഗ്രഹാരത്തിൽ പ്രയാണം നടത്തുക. ദേവന്മാർ ക്ഷേമം തിരക്കി പ്രജകൾക്ക് അടുത്തേയ്ക്ക് വരുന്നുവെന്നാണ് വിശ്വാസം.

നാളെ മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്നുള്ള രഥവും മൂന്നാംനാൾ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലെയും പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും രഥങ്ങൾ അഗ്രഹാര വീഥിയിൽ പ്രദക്ഷിണം നടത്തും. ബുധനാഴ്ചയാണ് ആറുരഥങ്ങൾ ഒരുമിക്കുന്ന ദേവരഥ സംഗമം.

ചാത്തപുരം പ്രസന്നലക്ഷ്മി മഹാഗണപതി ക്ഷേത്രത്തിലെ രഥം വർഷങ്ങൾക്ക് ശേഷം പുതുക്കി നിർമ്മിച്ചതാണെന്ന പ്രത്യേകതയുണ്ട്. അമ്പത് ലക്ഷത്തോളം ചെലവഴിച്ച് നിർമിച്ച പുതിയ രഥത്തിന്റെ പ്രയാണവും ഇത്തവണത്തെ രഥോത്സവത്തിന് മികവുറ്റതാക്കും.

സുരക്ഷ ശക്തം

കൊവിഡ് നിയന്ത്രണമില്ലാതെ ഇത്തവണ നടക്കുന്ന രഥോത്സവം കാണാൻ ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കല്പാത്തിയിലെത്തുക. തിരക്കിനോടാനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം നിലനിറുത്തുന്നതിനും പൊലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ടീം കല്പാത്തി ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തി.

16ന് അവധി

രഥോത്സവത്തോടനുബന്ധിച്ച് 16ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.