മാന്നാർ: മലചവിട്ടാൻ ഭക്തർ തയ്യാറെടുക്കുമ്പോൾ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകുന്ന 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി 'ശബരീശന്റെ ധ്വജസ്തംഭം' തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലൂടെ ഇന്നുമുതൽ കാണാനാകും. ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി മരം കണ്ടെത്തുന്നതു മുതൽ സന്നിധാനത്ത് പ്രതിഷ്ഠിക്കുന്നതു വരെയുള്ള അപൂർവ ചടങ്ങുകൾ ഉൾപ്പെടുത്തിയ ആധികാരിക ദൃശ്യാവിഷ്കാരമായ ഡോക്യുമെന്ററിയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പത്തനംതിട്ട തിരുവല്ല താലൂക്കിൽ പരുമല കാട്ടുംപുറത്ത് അനു അനന്തനാണ് (42).
കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം കൊടിമരം നിർമ്മിച്ചിട്ടുള്ള ശില്പി അനന്തൻ ആചാരിയുടെയും പുഷ്പകുമാരിയുടെയും മകനാണ് അനു അനന്തൻ. ശബരിമലയ്ക്ക് ദക്ഷിണകാശിയെന്ന പേര് കിട്ടാൻ കാരണമായ മണിമണ്ഡപം, ശ്രീധർമ്മശാസ്താവ്, മാളികപ്പുറത്തമ്മയുടെ യാഥാർത്ഥ്യം തുടങ്ങി ശബരിമലയെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ പകർന്ന് നൽകുന്ന 'മണിമണ്ഡപവും തങ്കധ്വജവും' എന്ന പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകളും ദേവസ്വം ബുക്ക് സ്റ്റാളുകളിൽ ലഭിക്കും. ഡോക്യുമെന്ററിയും പുസ്തകവും ദേവസ്വം ബോർഡിനുവേണ്ടി പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഏറ്റുവാങ്ങിയ ശേഷം പുരസ്കാരവും പ്രറശസ്തി പത്രവും നൽകി അനു അനന്തനെ ആദരിച്ചു.
വാസ്തുപണ്ഡിതൻ വേഴപ്പറമ്പിൽ ചിത്രറഭാനു നമ്പൂതിരിപ്പാടിന്റെ ശിഷ്യന്മാരിൽ ഒരാളാണ് അനു അനന്തൻ. ശബരിമല കൊടിമര നിർമ്മാണത്തിൽ പിതാവിന്റെ മുഖ്യ സഹായിയും ഭഗവാന്റെ വാജി വാഹനം ശിരസിലേന്തി സന്നിധിയിലെത്തിക്കാൻ അവസരവും ലഭിച്ചയാളാണ് അനു. പിതാവിനൊപ്പം ചേർന്ന് ഗുരുവായൂർ നടയിലെ ഭീമൻ വാർപ്പുകളുടെ നിർമ്മാണത്തിലും പങ്കളിയായിട്ടുണ്ട്. സിനിമ,ടെലിവിഷൻ രംഗത്ത് നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലും സുപരിചിതനാണ്. ഭാര്യ ചെന്നൈ സ്വദേശിനി ഡോ.ലക്ഷ്മി. മൂന്നാം ക്ലാസ് വിദ്യാർത്ഥി കാശിനാഥൻ ഏക മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |