തിരുവനന്തപുരം: താത്കാലിക ഒഴിവുകളിലെ നിയമനത്തിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് നഗരസഭ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന വിവാദത്തിൽ കേസ് മ്യൂസിയം പൊലീസിന് കൈമാറാൻ സാദ്ധ്യത.
വ്യാജ കത്ത് നിർമ്മാണമെന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് എഫ്.ഐ.ആർ ഇടാനാണ് നീക്കം. മേയറുടെ പരാതിയിന്മേലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയെന്നാണ് വിവരം. ഡി.ജി.പി തലത്തിലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നത്. വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്താൻ ലോക്കൽ പൊലീസ് അല്ലെങ്കിൽ സൈബർ സെല്ലിന് കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വ്യാജ കത്ത് നിർമ്മിച്ച് അനധികൃത നിയമനം നടത്തിയെന്ന മുൻ കൗൺസിലർ ശ്രീകുമാറിന്റെ ഹൈക്കോടതിയിലെ ഹർജിയിൽ കോടതി വിജിലൻസിനോട് വിശദീകരണം തേടിയിരുന്നു. ഈ റിപ്പോർട്ടും വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.
യഥാർത്ഥ കത്ത് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്കായിട്ടില്ല. ഇത് നശിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. കത്ത് താനോ തന്റെ ഓഫീസിലോ തയ്യാറാക്കിയതല്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി. അതുകൊണ്ടുതന്നെ കത്ത് വ്യാജരേഖയാണെന്ന് പ്രാഥമികമായി കരുതാം. അതിനാൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കാം. എന്നാൽ യഥാർത്ഥ കത്തോ, അത് പ്രചരിപ്പിച്ചവരെയോ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ടുപോകില്ലെന്നതാണ് അന്വേഷണസംഘം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. വിജിലൻസിന്റെ റിപ്പോർട്ടും ഉടൻ സമർപ്പിക്കും. അഴിമതി നടന്നെന്ന് കണ്ടെത്തിയാലേ വിജിലൻസിന് കേസ് അന്വേഷിക്കാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |