നെന്മാറ: തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ ഏഴ് പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം ചികിത്സാ പരിമിതിയിൽ വീർപ്പുമുട്ടുന്നു. 130 വർഷം പഴക്കമുള്ള ആശുപത്രിയിൽ തുടക്കത്തിലുണ്ടായിരുന്ന മിക്ക ചികിത്സാ സൗകര്യങ്ങളും ഇല്ലാതായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ജനം. നിലവിൽ ഇത് റെഫറൽ ആശുപത്രിയായി മാറി.
ഐ.പി 93ൽ നിന്ന് 40 ആയി
പുരുഷ, വനിത, കുട്ടികൾ എന്നിവരുടെ വാർഡുകളിലായി 93 പേർക്ക് കിടത്തി ചികിത്സാ സൗകര്യമുണ്ടായിരുന്നത് ഇപ്പോൾ 40 ആയി. ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെയും എം.എൽ.എയുടെയും സർക്കാറിന്റെ വിവിധ പദ്ധതികളിലൂടെയും ബഹുനില കെട്ടിടങ്ങൾ പണിതെങ്കിലും ചികിത്സാ സൗകര്യം കൂടിയില്ല. 2000ത്തിൽ ആരംഭിക്കുകയും 2013ൽ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിക്കുകയും ചെയ്ത വാർഡുകൾ ബലക്ഷയം മൂലം പൂട്ടിയതോടെയാണ് ഐ.പി സൗകര്യം കുറഞ്ഞത്.
പ്രതിദിനം 700 രോഗികൾ
പ്രതിദിനം ഒ.പി വിഭാഗത്തിൽ 700ൽ അധികം പേരാണ് ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഒ.പിയിൽ മാത്രം 500 ലധികം പേരെത്തും. പിന്നീട് അത്യാഹിത വിഭാഗത്തിലാണ് രോഗികൾ ചികിത്സ തേടുക. 24 മണിക്കൂറും അത്യാഹിത വിഭാഗമുൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ശസ്ത്രക്രിയ മുറിയും ലാബും ഉൾപ്പെടെ ഉണ്ടായിട്ടും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല.
രാത്രി ഒരു ഡോക്ടർ മാത്രം
രാത്രി ഡ്യൂട്ടിയിലുള്ളത് ഒരു ഡോക്ടർ മാത്രം. അത്യാഹിത വിഭാഗത്തിൽ പ്രതിദിനമെത്തുന്ന 200ൽ അധികം രോഗികളെ നോക്കേണ്ടതും വാർഡുകളിലുള്ളവരെ പരിശോധിക്കുന്നതും ഈ ഡോക്ടറാണ്. രാത്രി ജോലിയെടുക്കുന്ന ഡോക്ടർക്ക് പകൽ അവധി നൽകേണ്ടതിനാൽ ഒ.പി പരിശോധനയ്ക്കും ഡോക്ടറുടെ കുറവനുഭവപ്പെടും. രാത്രി ഒരു ഡോക്ടറുടൈ സേവനം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പല തവണ നിവേദനം നൽകിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
ഇടുങ്ങിയ വഴിയിലെ 'അത്യാഹിതം"
കെട്ടിട നവീകരണത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗം ഒരു വർഷം മുമ്പ് വശത്തേക്ക് മാറ്റി. ബസ് സ്റ്റാന്റിന് മുന്നിലെ ഓട്ടോ സ്റ്റാന്റിന് സമീപത്തുകൂടെ വേണം ഇവിടെയെത്താൻ. ആംബുലൻസുകൾ കഷ്ടിച്ചു കടന്നുപോകും. രോഗികളുമായി വന്ന ആംബുലൻസ് കനാലിലേക്ക് ഇറങ്ങിയ സംഭവമുണ്ടായിട്ടുണ്ട്. മുൻവശത്ത് അത്യാഹിത വിഭാഗത്തിനായി പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും ഇപ്പോൾ ഒ.പി.വിഭാഗം പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്.
സൂപ്രണ്ട് ഉൾപ്പെടെ രണ്ടു സിവിൽ സർജന്മാരുടെയും നാല് അസിസ്റ്റന്റ് സർജന്മാരുടെയും സ്ഥിരം തസ്തികയുണ്ട്. കൂടാതെ നാഷണൽ ഹെൽത്ത് മിഷന്റെയും സർക്കാറിന്റെ വിവിധ പദ്ധതികളുടെയും ഭാഗമായി മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ആകെ ഒമ്പത് ഡോക്ടമാരാണുള്ളത്. ഇതിൽ രണ്ടുപേർ അവധിയിലാണ്.
-ഡോ.വി.ആർ.ജയന്ത്, ആശുപത്രി സൂപ്രണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |